റിയാദ്: സൗദിയിൽ വാഹനങ്ങൾക്കുള്ള സാങ്കേതിക പരിശോധനാ ഫീസ് പുതുക്കി നിശ്ചയിച്ചു. ബൈക്കുകൾ, ബസുകൾ, ട്രക്കുകൾ, ഹെവി എക്വിപ്മെന്റുകൾ അടക്കമുള്ള വാഹനങ്ങളുടെ സാങ്കേതിക പരിശോധനയ്ക്കും പുനഃപരിശോധനയ്ക്കും ഈടാക്കാവുന്ന നിരക്കുകൾ മന്ത്രിമാരുടെ കൗണ്‍സിൽ അംഗീകരിച്ചതിനെ തുടർന്നാണ് പുതുക്കി നിശ്ചയിച്ചത്.
വ്യത്യസ്ത വാഹനങ്ങൾ സാങ്കേതിക പരിശോധനയ്ക്ക് വിധേയമാക്കാൻ 45 റിയാൽ മുതൽ 205 റിയാൽ വരെയും പരിശോധനയിൽ പരാജയപ്പെടുന്നവരുടെ പുനഃപരിശോധനയ്ക്കുള്ള ഫീസ് 15 റിയാൽ മുതൽ 68 റിയാൽ വരെയുമാണ് നിശ്ചയിച്ചത്. സാങ്കേതിക പരിശോധനയിൽ പരാജയപ്പെടുന്ന കാറുകളിലെ തകരാറുകൾ തീർത്ത് വീണ്ടും പരിശോധിക്കാൻ 33 റിയാലാണ് ഫീസ് നൽകേണ്ടത്. 10 മുതൽ 15 വരെ സീറ്റുകളുള്ള, ആകെ ഭാരം അഞ്ചു ടണ്ണിൽ കവിയാത്ത വാനുകളുടെയും മൂന്നര ടണ്ണിൽ കുറവ് ഭാരമുള്ള ചരക്കു വാഹനങ്ങളുടെയും എൻജിനില്ലാതെ മറ്റു വാഹനങ്ങൾ വലിച്ചുകൊണ്ടുപോകുന്ന വാഹനങ്ങളുടെയും പരിശോധനയ്ക്ക് 100 റിയാലും പുനഃപരിശോധനക്ക് 33 റിയാലുമാണ് അടയ്ക്കേണ്ടത്.
ഇരുചക്ര ബൈക്കുകൾ പരിശോധിക്കാൻ 45 റിയാലും പുനഃപരിശോധനക്ക് 15 റിയാലും മുച്ചക്ര ബൈക്കുകളും നാലുചക്ര (ക്വാഡ്) ബൈക്കുകളും പരിശോധിക്കാൻ 50 റിയാലും പുനഃപരിശോധനക്ക് 17 റിയാലുമാണ് ഫീസ്. 15 മുതൽ 30 വരെ യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന ആകെ ഭാരം അഞ്ചു ടണ്ണിൽ കവിയാത്ത മിനി ബസുകളുടെയും ആകെ ഭാരം മൂന്നര ടണ്‍ മുതൽ 12 ടണ്‍ വരെയുള്ള ചരക്കു വാഹനങ്ങളുടെയും പരിശോധനയ്ക്ക് 141 റിയാലും തകരാറുകൾ തീർത്ത ശേഷമുള്ള പുനഃപരിശോധനയ്ക്ക് 47 റിയാലുമാണ് ഫീസ് നൽകേണ്ടത്.
മൂന്നര ടണ്ണിൽ കൂടുതൽ ഭാരമുള്ള, എൻജിനുകളില്ലാതെ മറ്റു വാഹനങ്ങൾ വലിച്ചുകൊണ്ടുപോകുന്ന വാഹനങ്ങളുടെയും ട്രെയിലർ ഹെഡുകളുടെയും പരിശോധനയ്ക്ക് 184 റിയാലും പുനഃപരിശോധനയ്ക്ക് 61 റിയാലും ഫീസ് നൽകണം. 30 ൽ കൂടുതൽ സീറ്റുകളുള്ള, ആകെ ഭാരം അഞ്ചു ടണ്ണിൽ കൂടിയ ബസുകളുടെയും 12 ടണ്ണിൽ കൂടുതൽ ആകെ ഭാരമുള്ള ചരക്ക് വാഹനങ്ങളുടെയും ഹെവി എക്വിപ്മെന്റുകളുടെയും പരിശോധനക്ക് 205 റിയാലും പുനഃപരിശോധനക്ക് 68 റിയാലുമാണ് ഫീസ് നൽകേണ്ടത്.
സൗദിയിൽ വാഹനങ്ങൾക്കുള്ള സാങ്കേതിക പരിശോധനാ ഫീസ് പുതുക്കി നിശ്ചയിച്ചു
05:58 AM Nov 30, 2022 | Deepika.com