ന്യൂയോർക്ക്: 2022 നവംബർ 26 ന് മുംബൈ ഭീകരാക്രമണത്തിന്റെ 14-ാം വാർഷികത്തിൽ ന്യൂയോർക്കിലെ 12E 65ാം സ്ട്രീറ്റിലെ പാകിസ്ഥാൻ കോണ്‍സുലേറ്റിന് മുന്നിൽ ഇന്ത്യൻ അമേരിക്കൻസിന്േറയും ദക്ഷിണേഷ്യൻ പ്രവാസികളുടേയും നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. ഉച്ചയ്ക്ക് 12 മണിയോടെ ആരംഭിച്ച പ്രതിഷേധം രണ്ടുമണിക്കൂറോളം നീണ്ടുനിന്നു. നിരവധി പേർ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു.
പാക്-ഐഎസ്ഐ ഭീകരതയ്ക്കെതിരായ മുദ്രാവാക്യങ്ങളുമായി പ്രവർത്തകർ ഇന്ത്യയുടെ സാന്പത്തിക തലസ്ഥാനത്ത് ലഷ്കർ-ഇ-തൊയ്ബയുടെ നേതൃത്വത്തിൽ നടത്തുന്ന സംഘടിത ആക്രമണങ്ങൾക്കെതിരെ ശക്തമായി പ്രതിഷേധിച്ചു. ഭീകരവാദത്തെ വേരോടെ പിഴുതെറിയാൻ ലോകശക്തികളോട് ഒന്നിക്കണമെന്ന് സംഘം ആഹ്വാനം ചെയ്തു. ’പാകിസ്ഥാൻ-ഭീകര രാഷ്ട്രം, ഞങ്ങൾക്ക് നീതി വേണം, പാകിസ്ഥാൻ പരാജയപ്പെട്ട രാഷ്ട്രം, പാകിസ്ഥാനെ എഫ്എടിഎഫ് ഗ്രേ ലിസ്റ്റിൽ നിന്ന് പുറത്താക്കിയത് തെറ്റ് തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പ്രവർത്തകർ ഉയർത്തിയത്.
അന്താരാഷ്ട്ര ഭീകരർക്ക് അഭയം നൽകാനുള്ള പാക്കിസ്ഥാന്റെ നിർദേശപ്രകാരം യുഎൻ പ്രമേയങ്ങളെ പരാജയപ്പെടുത്താൻ ചൈന വീറ്റോ അധികാരം ദുരുപയോഗം ചെയ്തതിനെതിരേയും പ്രതിഷേധമുയർന്നു. ഹൂസ്റ്റണ്‍, ഷിക്കാഗോ, വാഷിംഗ്ടണ്‍, എന്നിവിടങ്ങളിലെ പാകിസ്ഥാൻ കോണ്‍സുലേറ്റിന് മുന്നിലും ന്യൂജേഴ്സിയിലെ പാകിസ്ഥാൻ കമ്മ്യൂണിറ്റി സെന്ററിനു മുന്നിലും പ്രതിഷേധ പ്രകടനങ്ങൾ നടന്നു.
2008 നവംബർ 26ന് രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തിൽ ഇരയായവരുടെ ചിത്രങ്ങളും വീഡിയോയും പ്രദർശിപ്പിച്ച പ്രകടനങ്ങളിൽ തീവ്രവാദ ഗ്രൂപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിലും വളർത്തുന്നതിലും പാകിസ്ഥാന്റെ പങ്ക് വ്യക്തമാക്കുന്ന സന്ദേശങ്ങളും ഉയർത്തിക്കാട്ടി. ന്യൂയോർക്കിലെ ടൈംസ് സ്ക്വയർ, കോണി ഐലൻഡ്, ജാക്സണ് ഹൈറ്റ്, ബ്രൂക്ലിൻ ഏരിയ എന്നിവിടങ്ങളിലും യുഎൻ ഹെഡ്ക്വാർട്ടേഴ്സിനു മുന്നിലും ഭീകരതയ്ക്കെതിരായ സന്ദേശങ്ങൾ പ്രദർശിപ്പിച്ചിരുന്നു.
മുംബൈ ഭീകരാക്രമണത്തിന്റെ പതിനാലാം വാർഷികത്തിൽ ന്യൂയോർക്കിൽ പ്രതിഷേധപ്രകടനം
12:06 AM Nov 29, 2022 | Deepika.com