ടെക്സസ്: കോർപസ് ക്രിസ്റ്റിയിലെ കണ്‍വീനിയന്റ് സ്റ്റോർ ജീവനക്കാരനെ കവർച്ച ചെയ്യുന്നതിനിടയിൽ 29 തവണ കുത്തി കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ ടെക്സസിൽ നടപ്പാക്കി. 2004 ൽ സ്റ്റോറിലെ മാലിന്യങ്ങൾ പുറത്തു നിക്ഷേപിക്കുന്നതിനാണ് ജീവനക്കാരനായ പാബ്ളൊ കാസ്ട്രൊ (46) പുറത്തിറങ്ങിയത്. പുറത്തു കാത്തുനിന്നിരുന്ന ജോണ്‍ ഹെൻട്രി (38) പബ്ളൊയുടെ കൈവശം ഉണ്ടായിരുന്ന 1.25 ഡോളർ കരസ്ഥമാക്കിയതിനുശേഷം ക്രൂരമായി കൊലപെടുത്തുകയായിരുന്നു.
കുറ്റകൃത്യത്തിനുശേഷം മെക്സിക്കോയിലേക്കു കടന്ന പ്രതിയെ മൂന്നര വർഷത്തിനുശേഷമാണ് അറസ്റ്റു ചെയ്തത്. വിചാരണയ്ക്കുശേഷം ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും വധശിക്ഷക്ക് വിധിക്കുകയുമായിരുന്നു.
വധശിക്ഷ നടപ്പാക്കുന്നതിന് നിലവിലുള്ള നിയമങ്ങളെ വെല്ലുവിളിച്ച് ഹെൻട്രി നൽകിയ പരാതിയിൽ ഇയാൾക്കനുകൂലമായി വിധി വന്നിരുന്നു.വധശിക്ഷ നടപ്പാക്കുന്നതിനിടെ മതപുരോഹിതന് ഹെൻട്രിയുടെ ശരീരത്തിൽ സ്പർശിക്കുന്നതിനും, വിശുദ്ധ ഗ്രന്ഥം ഉച്ചത്തിൽ വായിക്കുന്നതിനും കോടതി അനുവദിച്ചിരുന്നു. എന്നാൽ വധശിക്ഷ ഒഴിവാക്കണമെന്ന ആവശ്യം കോടതി തള്ളി.
ബുധനാഴ്ച മാരകമായ വിഷം സിരകളിലേക്ക് കടത്തിവിട്ട് ശിക്ഷ നടപ്പാക്കുകയായിരുന്നു. ടെക്സസിലെ ഈ വർഷത്തെ മൂന്നാമത്തെ വധശിക്ഷയും രാജ്യത്ത് നടപ്പാക്കുന്ന 11ാം മത്തെ വധശിക്ഷയുമാണ് ഇത്.
കവർച്ചയ്ക്കിടെ ജീവനക്കാരനെ കുത്തി കൊലപെടുത്തി; പ്രതിയുടെ വധശിക്ഷ ടെക്സസിൽ നടപ്പാക്കി
06:43 AM Oct 07, 2022 | Deepika.com