ദൈവത്തിലുള്ള അചഞ്ചലമായ വിശ്വാസവും അർപ്പണമനോഭാവവും ദീർഘവീക്ഷണവും കൊണ്ട് ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്തിന്റെ നേതൃത്വത്തിൽ ഇതുവരെ ചർച്ച് കൈവരിച്ച നേട്ടങ്ങളെ അദ്ദേഹം പരാമർശിച്ചു. അമേരിക്കയിലെ കുടിയേറ്റക്കാരായ സിറോ മലബാർ, ക്നാനായ സഭാവിശ്വാസികൾക്ക് അദ്ദേഹം മാർഗദർശിയായി നിലകൊണ്ടതിനെയും പ്രകീർത്തിച്ചു. ചർച്ചിന്റെ പ്രവർത്തനങ്ങൾ സുഗമവും ഫലപ്രദവുമായ മുന്നോട്ടുകൊണ്ടുപോകുന്നതിന് മാർ അങ്ങാടിയത്ത് അനുഭവിച്ച വേദനയും യാതനയും ത്യാഗങ്ങളും സ്മരിക്കാനും അദ്ദേഹം മറന്നില്ല. മാർ അങ്ങാടിയത്ത് കോറിയിട്ടിരിക്കുന്ന സഭയുടെ സുവർണ ചരിത്രവും പാരന്പര്യവും വരുംതലമുറയും ഏറ്റെടുത്ത് മുന്നോട്ട് കൊണ്ടുപോകേണ്ടതിന്റെ ആവശ്യകതയും ഓർമ്മപ്പെടുത്തി.
മോസസിനുശേഷം ജോഷ്വയെ ഇസ്രായേൽ ജനതയുടെ നല്ല ഇടയനായി ദൈവം നിയോഗിച്ചതിന് സമാനമായാണ്, അങ്ങാടിയത്തിൽ നിന്ന് ജോയി ആലപ്പാട്ടിന് സ്ഥാനം കൈമാറുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആദ്യകാലം മുതൽ സഭയ്ക്കൊപ്പം ഉണ്ടായിരുന്നതുകൊണ്ടുതന്നെ മാർ ജോയി ആലപ്പാട്ടിന് ഇവിടുത്തെ വിശ്വാസസമൂഹത്തിന്റെ ഹൃദയം നന്നായി അറിയാമെന്ന ബോധ്യവും അദ്ദേഹം പങ്കുവച്ചു.
സ്വന്തം സംസ്കാരം വെടിയരുത്: അപ്പോസ്തലിക് നുൻസിയോ മാർ ക്രിസ്റ്റോഫി പിയർ
മാർപാപ്പയുടെ പ്രതിനിധികളായി മാറാൻ ഏറ്റവും അത്യാവശ്യമായി വേണ്ടത് നിരീക്ഷണപാടവമാണെന്ന് അപ്പോസ്തലിക് നുൻസിയോ ആർച്ച് ബിഷപ്പ് ക്രിസ്റ്റോഫി പിയർ അഭിപ്രായപ്പെട്ടു. ആർക്കും അസൂയ തോന്നിപ്പോകുന്ന വിധം ഡയോസസ് 21 വർഷംകൊണ്ട് മുന്നിരയിലാക്കാൻ പ്രയത്നിച്ച ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്തിനെ ക്രിസ്റ്റോഫേ പിയർ അഭിനന്ദിച്ചു.
ഇന്ത്യൻ കമ്മ്യൂണിറ്റിക്ക് ചർച്ച് നൽകിയ സഹായങ്ങൾ മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. കാലം മാറിയെന്നും സൗന്ദര്യത്തിലോ വലിയ കാറിലോ ഭൗതിക നേട്ടങ്ങളിലോ അല്ല ആളുകൾ ആകൃഷ്ടരാകുന്നതെന്നും, അവനവന്റെ സംസ്കാരത്തിൽ ഉൗന്നിക്കൊണ്ടുള്ള വിശ്വാസത്തിലാണെന്നും പിയർ കൂട്ടിച്ചേർത്തു.