കുവൈറ്റ് സിറ്റി: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി വിപുലമായ ആഘോഷ പരിപാടികളുമായി കുവൈറ്റിലെ ഇന്ത്യൻ എംബസി. ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികവും ഇന്ത്യയും കുവൈറ്റും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ അറുപതാം വാർഷികവും പ്രമാണിച്ചു വിവിധ പരിപാടികളാണ് എംബസിയുടെ നേതൃത്വത്തിൽ നടന്നത് .
കഴിഞ്ഞ ഒരു വർഷമായി നടക്കുന്ന വിവിധ പരിപാടികളുടെ സമാപന ചടങ്ങ് ഇന്ത്യൻ അംബാസഡർ സിബി ജോർജും മുഖ്യാതിഥി കുവൈറ്റ് ഇൻഫർമേഷൻ മന്ത്രാലയത്തിലെ ഫോറിൻ മീഡിയ റിലേഷൻസ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മാസിൻ അൽ അൻസാരിയും ചേർന്ന് ബസുകളുടെ ഫ്ളാഗ് ഓഫ് നിർവഹിച്ചു.
ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിന്റെയും ഇന്ത്യ-കുവൈറ്റ് സൗഹൃദത്തിന്റെയും സന്ദേശം വിളംബരം ചെയ്യുന്ന പരസ്യങ്ങളുമായി 100 പബ്ലിക് ട്രാൻസ്പോർട്ട് ബസുകൾ സർവിസ് നടത്തുക. ഇന്ത്യയും കുവൈറ്റും തമ്മിലുള്ള പങ്കാളിത്തത്തിന്റെ ആഘോഷമാണ് പരിപാടിയെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അംബാസഡർ സിബി ജോർജ് പറഞ്ഞു.
കഴിഞ്ഞ ഒരു വർഷമായി വിവിധ പരിപാടികൾക്കായി പിന്തുണച്ചവർക്കും കുവൈറ്റ് അധികൃതർക്കും അംബാസഡർ നന്ദി അറിയിച്ചു. സ്വന്തത്യ്ര ദിനാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന ’ഹർ ഘർ തിരംഗ’ കാന്പെയിനിൽ ചേരാൻ കുവൈറ്റിലെ ഇന്ത്യൻ പ്രവാസികളോട് അംബാസഡർ അഭ്യർഥിച്ചു. വിവിധ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളും പൗരപ്രമുഖരും സംബന്ധിച്ചു.