വാഷിംഗ്ടണ്ൻ ഡിസി: യാതൊരു മുന്നറിയിപ്പും വാറണ്ടും ഇല്ലാതെ ഫ്ളോറിഡയിലുള്ള വസതിയിൽ അതിക്രമിച്ചു കയറി പിടിച്ചെടുത്തുവെന്ന് പറയപ്പെടുന്ന രേഖകൾ ഉടൻ പരസ്യപ്പെടുത്തണമെന്ന് യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
രാഷ്ട്രീയ എതിരാളികളെ നിശബ്ദരാക്കുന്നതിനു റാഡിക്കൽ ഇടതുപക്ഷ ഡമോക്രാറ്റുകൾ കഴിഞ്ഞ ആറുവർഷമായി തനിക്കെതിരെ നടത്തുന്ന അടിസ്ഥാന രഹിത ആരോപണങ്ങളിൽ ഏറ്റവും പുതിയതാണ് ഫ്ലോറിഡാ പാം ബീച്ചിലെ മാർ എ ലാഗോയിൽ സംഭവിച്ചതെന്ന് ട്രംപ് കുറ്റപ്പെടുത്തി.
ഈയിടെ നടത്തിയ അഭിപ്രായ സർവേകളിൽ തിരഞ്ഞെടുപ്പു രംഗത്ത് പ്രവേശിക്കുന്നതിനു വോട്ടർമാർ നൽകുന്ന വർധിച്ച പിന്തുണയും, തിരഞ്ഞെടുപ്പു പ്രചരണങ്ങളോടനുബന്ധിച്ചു നടത്തുന്ന ഫണ്ട് കളക്ഷനിലുള്ള റെക്കോർഡ് തുകയും മിഡ്ടേം തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി വൻ നേട്ടം കൊയ്യുമെന്നതും ഡമോക്രാറ്റിക് പാർട്ടിയെ പ്രത്യേകിച്ചു ബൈഡനെ വിറളി പിടിപ്പിച്ചിരിക്കുകയാണെന്നും ട്രംപിന്റെ പ്രസ്താവനയിൽ പറയുന്നു.
ലോക രാഷ്ട്രങ്ങൾ അമേരിക്കയെ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്. അതിർത്തിയിൽ അമേരിക്ക അഭയാർഥികളെ നിയന്ത്രിക്കുന്നതിൽ പരാജയപ്പെടുന്നതും വർധിച്ചു വരുന്ന അക്രമണ പ്രവണതകളും അമേരിക്ക നേരിടുന്ന ഉൗർജ പ്രതിസന്ധിയും നാഷനൽ സെക്യൂരിറ്റിയിൽ സംഭവിച്ചിരിക്കുന്ന പാകപിഴകളും ലോകരാഷ്ട്രങ്ങളുടെ മുന്പിൽ അമേരിക്കയെ തരംതാഴ്ത്തിയിരിക്കുന്നു. ഇതിൽ നിന്നും ജനശ്രദ്ധ തിരിച്ചുവിടുന്നതിനാണ് അറ്റോർണി ജനറൽ മെറിൽ ഗാർലന്റിനെ ഉപയോഗിച്ചു തന്റെ വീട് വാറണ്ടില്ലാതെ റെയ്ഡ് ചെയ്തതെന്നും ട്രംപ് ആരോപിച്ചു.
ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് ഫെഡറൽ ജഡ്ജിയോട് വാറണ്ട് പുറപ്പെടുവിപ്പിക്കുന്നതിന് ആവശ്യപ്പെട്ട രേഖകളും, രേഖകൾ അടങ്ങിയ പന്ത്രണ്ട് ബോക്സുകളും വീട്ടിൽ നിന്നും പിടിച്ചെടുത്തതിന്റെ വിവരങ്ങളും പ്രസിദ്ധീകരിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
പിടിച്ചെടുത്ത രേഖകൾ ഉടൻ പരസ്യപ്പെടുത്തണമെന്ന് ട്രംപ്
05:02 AM Aug 14, 2022 | Deepika.com