പെൻസിൽവാനിയ: ചരിത്രത്തിലാദ്യമായി അമേരിക്കൻ മുൻ പ്രസിഡന്റിന്റെ വസതി എഫ്ബിഐ റെയ്ഡ് ചെയ്തതിന് അടുത്ത ദിവസം യുഎസ് കോണ്‍ഗ്രസ് അംഗവും ട്രംപിന്റെ ശക്തനായ അനുയായിയുമായ പെൻസിൽവാനിയ റിപ്പബ്ലിക്കൻ നേതാവ് സ്ക്കോട്ട് പെറിയുടെ മൊബൈൽ ഫോണും എഫ്ബിഐ യാതൊരു മുന്നറിയിപ്പും കൂടാതെ പിടിച്ചെടുത്തു.
ഓഗസ്റ്റ് 9 ചൊവ്വാഴ്ച രാവിലെ കുടുംബാംഗങ്ങളുമായി യാത്രയ്ക്കൊരുങ്ങവേ മൂന്ന് എഫ്ബിഐ ഏജന്റുമാർ തന്നെ സന്ദർശിച്ചു സെൽഫോണ്‍ പിടിച്ചെടുത്തതായി സ്ക്കോട്ടിന്റെ ഓഫിസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. എഫ്ബിഐക്ക് എന്റെ ഫോണ്‍ ആവശ്യമായിരുന്നുവെങ്കിൽ എന്റെ അറ്റോർണിയുമായി ബന്ധപ്പെട്ട് അതിനുള്ള സൗകര്യം താൻ തന്നെ ഒരുക്കികൊടുക്കുമായിരുന്നുവെന്നും പെറി പറഞ്ഞു.
പെറിയുടെ അറ്റോർണിയും ട്രംപ് ലീഗൽ ടീമംഗവുമായ ജോണ്‍ റോലി ഇതിനെ കുറിച്ചു പ്രസ്താവന നടത്തുന്നതിനു വിസമ്മതിച്ചു.
2020 തെരഞ്ഞെടുപ്പു അട്ടിമറിക്കുന്നതിന് ട്രംപ് നടത്തിയ നീക്കങ്ങളിൽ സുപ്രധാന പങ്കുവഹിച്ച സ്ക്കോട്ട് പെറിയെ കണ്‍ഗ്രഷണൽ ഇൻവെസ്റ്റി ഗേറ്റേഴ്സ് പ്രത്യേകം നോട്ടമിട്ടിരുന്നു.
വൈറ്റ് ഹൗസ് രേഖകൾ നീക്കം ചെയ്യുന്നതിലും കാപ്പിറ്റോൾ ആക്രമണങ്ങളിലും പെറി ഉൾപ്പെട്ടിട്ടുണ്ടോ എന്നാണു ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് സംശയിക്കുന്നത്. പ്രോ ട്രംപ് ഫ്രീഡം കോക്കസിന്റെ ചെയർമാൻ കൂടിയാണു സ്ക്കോട്ട് പെറി. എഫ്ബിഐ നടത്തുന്ന തിരക്കു പിടിച്ച നീക്കങ്ങൾ ട്രംപ് 2024 ൽ സ്ഥാനാർഥിയാകുമോ എന്ന ഭയത്താലാണെന്നു സ്ക്കോട്ട് പെറി പറഞ്ഞു.
മുന്നറിയിപ്പില്ലാതെ മൊബൈൽ ഫോണ്‍ എഫ്ബിഐ പിടിച്ചെടുത്തുവെന്ന് കോണ്‍ഗ്രസ് അംഗം
09:21 PM Aug 11, 2022 | Deepika.com