ഹൂസ്റ്റണ്‍: മെമ്മോറിയൽ ഹെർമൻ റിഹാബ് ആശുപത്രിയിൽ ഡോക്ടറായി സേവനം അനുഷ്ഠിക്കുന്ന ഡോ. ക്ലോഡിയ മാർട്ടിനസ് രോഗത്തെ അതിജീവിച്ച് ഇപ്പോൾ രോഗികളെ പരിശീലിപ്പിക്കുകയാണ്. യൂണിവേഴ്സിറ്റി ഓഫ് ഹൂസ്റ്റണിൽ കോളജ് വിദ്യാർഥിയായിരിക്കുന്പോഴാണ് തലച്ചോറിനെ ബാധിക്കുന്ന അപൂർവ രോഗം ക്ലോഡിയയെ ബാധിച്ചത്. ബ്രെയ്ൻ ടിഷ്യു സ്പൈനൽ കോഡിലേക്കു വളർന്നു വരുന്ന രോഗം ശരീരത്തെ മുഴുവൻ തളർത്താൻ കഴിയുന്ന ഒന്നായിരുന്നു.
രോഗം സ്ഥിരീകരിച്ചതോടെ ആറ് ശസ്ത്രക്രിയക്കാണ് ഇവർ വിധേയരായത്. ചെറുപ്പം മുതൽ ഡോക്ടറാകണമെന്ന മോഹത്തിന് ഈ ശസ്ത്രക്രിയ തടസമാകരുതെന്ന് നിർബന്ധം ക്ലോഡിയയ്ക്കുണ്ടായിരുന്നു. എന്നാൽ ആറാമത്തെ ശസ്ത്രക്രിയ ഇവരുടെ പ്രതീക്ഷകളിൽ കരിനിഴൽ വീഴ്ത്തി. പെട്ടെന്നുണ്ടായ പക്ഷാഘാതം ശരീരാവയവങ്ങളെ തളർത്തി. എഴുതുന്നതിനോ, പുസ്തകത്തിന്റെ പേജുകൾ മറിക്കുന്നതിനോ കഴിയാത്ത വിധം തളർച്ച ക്ലോഡിയയെ ബാധിച്ചു. മാസങ്ങൾ നീണ്ട പരിശീലനത്തിന്റെയും മെമ്മോറിയൽ ആശുപത്രിയിലെ ചികിത്സയുടെയും ഫലമായി നടക്കാൻ സാധിച്ചു. പഠനം പൂർത്തിയായിയ ഇവർ മെമ്മോറിയൽ ആശുപത്രിയിൽ റിഹാബ് രോഗികൾക്ക് പരിശീലനവും ആത്മധൈര്യവും നൽകുകയാണ് ഇപ്പോൾ.
രോഗത്തെ അതിജീവിച്ച് ക്ലോഡിയ; തലച്ചോറിൽ ആറു ശസ്ത്രക്രിയക്ക്ശേഷം ഡോക്ടർ രോഗികളെ പരിശീലിപ്പിക്കുന്നു
09:26 PM Aug 06, 2022 | Deepika.com