ഡാളസ്: ഡാളസ് ലൗ ഫീൽഡ് വിമാനത്താവളത്തിൽ നിരവധി റൗണ്ട് മുകളിലേക്കു വെടിയുതിർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവതിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവച്ചു വീഴ്ത്തി. ടിക്കറ്റ് കൗണ്ടറിനു മുന്പിലായിരുന്നു സംഭവം. 37 വയസുകാരിയായ പോർട്ടിയ ഒഡുഫുവയാണ് വിമാനത്താവളത്തിൽ വെടിവയ്പ്പ് നടത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥർ യുവതിയുടെ കാലിന് വെടിവച്ചു വീഴ്ത്തി. തുടർന്ന് ഇവരെ പാർക്ക് ലാൻഡ് മെമ്മോറിയൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമന്നു ഡാളസ് ചീഫ് ഓഫ് പോലീസ് എഡി ഗാർസിയ പറഞ്ഞു.
മണിക്കൂറുകളോളം തടസപ്പെട്ട വ്യോമഗതാഗതം പിന്നീട് പുനസ്ഥാപിച്ചു. ഡാളസ് സമയം രാവിലെ 11 മണിയോടെയാണ് യുവതി വിമാനത്താവളത്തിലെത്തിയത്. റെസ്റ്റ് റൂമിൽ കയറി വസ്ത്രങ്ങൾ മാറിയശേഷം പുറത്തെത്തി വെടിയുതിർക്കുകയായിരുന്നു. ഭർത്താവ് തന്നെ വഞ്ചിക്കുന്നു എന്നു വിളിച്ചു പറഞ്ഞ ശേഷമാണ് യുവതി വെടിയുതിർത്തതെന്ന് ദൃക്സാക്ഷികൾ പറയുന്നു. യുവതിയുടെ തോക്കിൽ നിന്നുള്ള വെടിയേറ്റ് ആർക്കും പരിക്കില്ല. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. വിമാനത്താവളത്തിലെ സ്ഥിതി പെട്ടന്നു പുനഃസ്ഥാപിച്ചു.
ഡാളസ് ലൗ ഫീൽഡ് വിമാനത്താവളത്തിൽവെടിവയ്പ്പ്; ആക്രമണം നടത്തിയ യുവതിയെ വെടിവച്ചു വീഴ്ത്തി
09:06 PM Jul 26, 2022 | Deepika.com