വെടിനിർത്തൽ അഭ്യർഥനയുമായി യുഎസ് ഡിഫൻസ് സെക്രട്ടറി

10:55 AM May 14, 2022 | Deepika.com
വാഷിംഗ്ടൺ ഡിസി: എൺപത്തിനാലു ദിവസം പിന്നിട്ട റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ അമേരിക്ക ആദ്യമായി വെടിനിർത്തൽ അഭ്യർഥന നടത്തി. യുഎസ് ഡിഫൻസ് സെക്രട്ടറി ലോയിഡ് ഓസ്റ്റിനാണ് ഇത്തരമൊരു ആവശ്യം മുന്നോട്ടുവച്ചത്.

മേയ് മൂന്നിനു ഒരു മണിക്കൂർ നീണ്ടുനിന്ന ചർച്ചകൾക്കൊടുവിലാണ് ലോയിഡ് ഓസ്റ്റിൻ റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷോയ്ഗിനോട് അടിയന്തര വെടിനിർത്തൽ ആവശ്യപ്പെട്ടത്. യുദ്ധം മൂന്നാം മാസത്തിലേക്ക് പ്രവേശിക്കുമെന്ന റിപ്പോർട്ടിനെതുടർന്നാണ് യുഎസ് പുതിയ പ്രസ്താവന ഇറക്കിയത്.

ഫെബ്രുവരി 18നു യുദ്ധം ആരംഭിക്കുന്നതിനു ഒരാഴ്ച മുന്പാണ് യുഎസ് പ്രതിരോധ സെക്രട്ടറി അവസാനമായി റഷ്യൻ പ്രതിരോധ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. എന്നാൽ റഷ്യയുടെ ഉന്നത നേതാക്കന്മാർ ലോയ്ഡ്സിന്‍റെ അഭ്യർഥന തള്ളിക്കളയുകയായിരുന്നു.

മാർച്ച് 14 ന് പെന്‍റഗൺ പ്രസ് സെക്രട്ടറി ജോൺ കിർബിയും ജോയിന്‍റ് ചീഫ് ചെയർമാൻ മാർക്ക് മില്ലിയും റഷ്യൻ ആഭ്യന്തര സെക്രട്ടറിയുമായി ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല.

അതേസമയം യുക്രെയ്ൻ പ്രതിരോധ മന്ത്രി ഒലിക്സി റെസ്നികോവ് വെള്ളിയാഴ്ച നടത്തിയ പ്രസ്താവനയിൽ രാജ്യം ഒരു നീണ്ട യുദ്ധത്തിനു തയാറെടുക്കുകയാണെന്നും തലസ്ഥാനമായ കീവ് ഉട‌ൻ വീഴുമെന്ന റഷ്യൻ സ്വപ്നം വിഫലമാകുമെന്നും അഭിപ്രായപ്പെട്ടു.

അതിനിടെ ഫിൻലൻഡും സ്വീഡനും നാറ്റോയിൽ ചേരുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നത് റഷ്യയെ കൂടുതൽ പ്രകോപിപ്പിച്ചിരിക്കുകയാണ്. ഇത് മറ്റൊരു സ്പെഷൽ മിലിട്ടറി ഓപ്പറേഷനു റഷ്യയെ നിർബന്ധിതമാക്കിയേക്കുമെന്നാണ് കരുതപ്പെടുന്നത്.