ഡാളസ്: ഡാളസിലെ പെറ്റ് സ്റ്റോറുകളിൽ നായ്ക്കളുടെയും പൂച്ചകളുടെയും വിൽപന നിരോധിച്ചു. ഡാളസ് സിറ്റി കൗണ്‍സിൽ വിൽപന നിരോധനം ഏകകണ്ഠേനയാണ് തീരുമാനമെടുത്തത്. അന്യസംസ്ഥാനങ്ങളിലെ ബ്രീഡിംഗ് ഫെസിലിറ്റികളിൽ നിന്നും അനാരോഗ്യകരമായ രീതിയിൽ ഉൽപാദിപ്പിക്കപ്പെടുന്ന വളർത്തു മൃഗങ്ങളുടെ വിൽപന ഇതു മൂലം തടയാനാകുമെന്നാണ് അധികൃതരുടെ വിശദീകരണം.
വളർത്തു മൃഗങ്ങളോടുള്ള മനുഷ്യരുടെ സ്നേഹം വർധിച്ചു വരുന്നതോടെ പെറ്റ് സ്റ്റോറുകളിൽ പോയി വാങ്ങുന്ന പട്ടികളുടെയും പൂച്ചകളുടെയും ആരോഗ്യത്തെകുറിച്ചുള്ള വിവരങ്ങൾ വാങ്ങുന്പോൾ ആരും അന്വേഷിക്കാറില്ല. ഇവയെ വീട്ടിൽ കൊണ്ടുവരികയും ഒരു കുടുംബാംഗമായി പരിഗണിക്കുന്നതും ഒരുപക്ഷേ അപകടകരമായ അവസ്ഥയിലേക്കു നയിക്കുമെന്ന് ടെക്സസ് ഹ്യൂമണ്‍ ലെജിസ്ലേഷൻ നെറ്റ്വർക്ക് ഡയറക്ടർ ബട്ടണ്‍ കെർബി പറഞ്ഞു.
ടെക്സസിൽ ഈ നിയമം കൊണ്ടുവരുന്ന ഏറ്റവും വലിയതും, പ്രധാനപ്പെട്ടതുമായ നഗരമാണ് ഡാളസെന്ന് ഹ്യൂമണ്‍ സൊസൈറ്റി ഓഫ് യുഎസ് പറഞ്ഞു. അഞ്ചു സംസ്ഥാനങ്ങളിലായി 400 സ്ഥലങ്ങളിൽ ഇത്തരം നിയമം നിലവിലുണ്ടെന്ന് ജോണ്‍ ഗുഡ്വിൻ പറഞ്ഞു.
ഡാളസിൽ ഹ്യൂമണ്‍ പെറ്റ് സ്റ്റോർ ഓർഡിനൻസ് നടപ്പാക്കണമെന്ന് നാലു മാസം മുന്‍പു തന്നെ സിറ്റി വിളിച്ചു ചേർത്ത പൊതുയോഗത്തിൽ ആവശ്യം ഉയർന്നിരുന്നു. അന്യസംസ്ഥാനങ്ങളിലെ ബ്രീഡിംഗ് ഫെസിലിറ്റികളിൽ നിന്നുള്ള വൻ തോതിലുള്ള ഒഴുക്ക് ഇതോടെ തടയാനാകുകയും ചെറിയ തോതിൽ ഇവിടെ തന്നെ ഈ പ്രക്രിയ ആരംഭിക്കുമെന്നും ഗുഡ്വിൻ പറഞ്ഞു.
ഡാളസിലെ പെറ്റ് സ്റ്റോറുകളിൽ നായ്ക്കളുടെയും പൂച്ചകളുടെയും വിൽപന നിരോധിച്ചു
11:43 PM May 12, 2022 | Deepika.com