എരുമേലി: രാത്രിയിൽ കടകളിൽ കയറി കള്ളന്മാർ തപ്പിയെടുത്തത് ചില്ലറയും സിഗരറ്റും. തെരഞ്ഞത് മൊത്തം നിരോധിച്ച പാൻ മസാല ഉൾപ്പടെ ഹാൻസ് പാക്കറ്റുകൾക്കാണെന്ന് സംശയം.
സിസി കാമറകളിൽ പതിഞ്ഞ ദൃശ്യങ്ങൾ ഇതര സംസ്ഥാനക്കാരുടേത്. എരുമേലി ടൗൺ മധ്യത്തിലാണ് മോഷണം.
പ്രൈവറ്റ് ബസ് സ്റ്റാൻഡ് ഭാഗത്തും പേട്ടക്കവലയിലുമായി രാത്രിയിൽ പൂട്ടാതെ അടച്ചിട്ട കടകളിലാണ് മോഷണം. ഷട്ടർ പാതി താഴ്ത്തിയിട്ട ശേഷം പടുത, ചാക്ക് എന്നിവ കൊണ്ട് മറച്ച നിലയിലായിരുന്നു ഈ കടകൾ.
അഞ്ച് കടകളുടെ ഉടമകൾ പോലീസിൽ പരാതി നൽകി. ഒരു കടയിൽ മേശ വലിപ്പിൽ പതിനായിരത്തോളം ചില്ലറ കറൻസി നോട്ടുകൾ ഉണ്ടായിട്ടും അതെടുക്കാതെ സിഗരറ്റ് പായ്ക്കറ്റുകൾ ആണ് അപഹരിച്ചത്.
അതേസമയം, ബസ് സ്റ്റാൻഡ് ഭാഗത്തെ പച്ചക്കറി വില്പന കടയിൽനിന്നു രണ്ടായിരം രൂപ നഷ്ടപ്പെട്ടെന്ന് കടയുടമ നിഷാദ് സലാം പറഞ്ഞു. സിസി കാമറ പതിഞ്ഞ കള്ളൻമാരുടെ ദൃശ്യങ്ങളിൽനിന്നു ഇതര സംസ്ഥാന തൊഴിലാളികൾ ആണ് മോഷ്ടാക്കളെന്ന് പോലീസ് വ്യക്തമാക്കി.
എന്നാൽ, ഇവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലന്നും അന്വേഷണം ആരംഭിച്ചെന്നും പോലിസ് പറഞ്ഞു.
"ചില്ലറ' കള്ളന്മാർ: എരുമേലിയിൽ കടകളിൽ മോഷണം
01:31 AM Jun 11, 2023 | Deepika.com