കണ്ണൂർ: കോൺഗ്രസിൽ കണ്ണൂരിൽ എ ഗ്രൂപ്പിന്റെ പ്രതിഷേധം തുടരുന്നു. ഡിസിസി ഓഫീസിൽ ഇന്നലെ രാവിലെ 11 ന് വിളിച്ചുചേർത്ത പുതിയ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമാരുടെയും പഴയ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമാരുടെയും യോഗം എ വിഭാഗം ബഹിഷ്കരിച്ചു.
ജില്ലയിലെ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് നിയമനത്തിനെതിരേയാണ് എ വിഭാഗത്തിന്റെ പ്രതിഷേധം. വ്യാഴാഴ്ച കണ്ണൂരിൽ ചേർന്ന യുഡിഎഫ് ജില്ലാ നേതൃയോഗം ബഹിഷ്കരിച്ച എ വിഭാഗം കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ കണ്ണൂരിലെ ഒരു ഹോട്ടലിൽ യോഗം ചേർന്നിരുന്നു. കെപിസിസി, ഡിസിസി ഭാരവാഹികൾ, മണ്ഡലം പ്രസിഡന്റുമാരും തദ്ദേശസ്ഥാപന അധ്യക്ഷൻമാരും യോഗത്തിൽ പങ്കെടുത്തിരുന്നു.
കോൺഗ്രസിന്റെയും യുഡിഎഫിന്റെയും ജില്ലാതലത്തിലെയും നിയോജക മണ്ഡലം തലത്തിലും നടക്കുന്ന യോഗങ്ങളും പരിപാടികളും ബഹിഷ്കരിക്കാനാണ് എ വിഭാഗക്കാരുടെ തീരുമാനം. ബ്ലോക്ക് പ്രസിഡന്റുമാരുടെ നിയമനത്തിൽ അർഹമായ പ്രാതിനിധ്യം ലഭിച്ചില്ലെന്ന് ആരോപിച്ച് സംസ്ഥാനതലത്തിൽ നിസഹകരണം പ്രഖ്യാപിച്ച എ വിഭാഗം വിഷയത്തിൽ തീരുമാനമാകുന്നതുവരെ ജില്ലയിലും ബഹിഷ്കരണം തുടരാൻ തീരുമാനിച്ചിട്ടുണ്ട്.
ജില്ലയിൽ നേരത്തെ എട്ടു ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമാർ ഉണ്ടായിരുന്ന എ വിഭാഗത്തിന് പുനഃസംഘടനയിൽ അഞ്ച് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമാരെയാണ് ലഭിച്ചത്. എ വിഭാഗത്തിന്റെ കൈയിലുണ്ടായിരുന്ന ആലക്കോട് ബ്ലോക്ക് കമ്മിറ്റി കെ.സി. വേണുഗോപാൽ വിഭാഗത്തിനും തളിപ്പറന്പും കൂത്തുപറന്പും കെ. സുധാകരന്റെ നേതൃത്വത്തിലുള്ള ഐ വിഭാഗത്തിനും ലഭിച്ചതായാണ് എ വിഭാഗം ആരോപിക്കുന്നത്. ഇതിനു പുറമെ നേരത്തെ തങ്ങളുടെ കൈവശം ഉണ്ടായിരുന്ന യുഡിഎഫ് ജില്ലാ ചെയർമാൻ സ്ഥാനവും മഹിളാ കോൺഗ്രസ് ജില്ലാ അധ്യക്ഷ പദവും നഷ്ടപ്പെട്ടതായും പറയുന്നു.
കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യനു പുറമെ കെപിസിസി അംഗങ്ങളായ മുഹമ്മദ് ബ്ലാത്തൂർ, ചന്ദ്രൻ തില്ലങ്കേരി എന്നിവരാണ് എ വിഭാഗത്തിന് ചുക്കാൻ പിടിക്കുന്നത്.
ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമാരുടെ യോഗവും ബഹിഷ്കരിച്ചു
01:02 AM Jun 10, 2023 | Deepika.com