കണ്ണൂർ: സ്കൂളിൽ പ്രവേശനം വാഗ്ദാനം ചെയ്ത് പിടിഎയുടെ പേരിൽ വ്യാജ രസീത് അച്ചടിച്ച് പണം ഈടാക്കി വഞ്ചിച്ചെന്ന് പരാതി. കണ്ണൂർ നഗരത്തിലെ പ്രമുഖ വിദ്യാലയത്തിന്റെ പേരിലാണ് തട്ടിപ്പ് നടത്തിയത്. സ്കൂൾ പിടിഎയുടെ പേരിൽ വ്യാജ രസീതടിച്ച് പണം ഈടാക്കി വഞ്ചിച്ചെന്ന് കാണിച്ച് പുതിയതെരു സ്വദേശി അജിത്താണ് പോലീസിൽ പരാതി നൽകിയത്.
മക്കൾക്ക് രണ്ടാം ക്ലാസിലും ഏഴാം ക്ലാസിലേക്കും പ്രവേശനം നൽകാമെന്ന് പറഞ്ഞ് ചാലാട് സ്വദേശിയാ ജയപ്രകാശ്, സ്കൂൾ പരിസരത്ത് താമസിക്കുന്ന മറ്റൊരാൾ, സ്കൂൾ ജീവനക്കാരിയെന്ന് പരിചയപ്പെടുത്തിയ സ്ത്രീ, എന്നിവർക്കെതിരേയാണ് പരാതി നൽകിയത്. സ്കൂളിൽ രണ്ടു കുട്ടികൾക്കും പ്രവേശനം ലഭിച്ചെന്ന് വ്യാജ അറിയിപ്പ് നൽകിയ ശേഷം മേയ് മൂന്നിനും ജൂൺ അഞ്ചിനുമിടയിലുള്ള ദിവസങ്ങളിൾ പണം ഈടാക്കി വ്യാജ രസീത് നൽകിയെന്നാണ് പരാതിയിൽ പറയുന്നത്.
പിന്നീട് സ്കൂൾ അധികൃതരുമായി ബന്ധപ്പെട്ടപ്പോഴാണ് വഞ്ചിക്കപ്പെട്ടത് അറിഞ്ഞതെന്നും പരാതിയിൽ പറയുന്നു. പണമായും ഗൂഗിൾ പേ വഴിയായും 85,000 രൂപ ഈ സംഘം തട്ടിയെടുത്തെന്നും ഇതിൽ 20,800 രൂപ സാമുവൽ ശരത് എന്നയാളുടെ ഗൂഗിൾ പേ വഴിയാണ് നൽകിയതെന്നും പരാതിയിൽ പറയുന്നു. വ്യാജ രസീതടക്കമാണ് പരാതി നൽകിയത്.
സ്കൂളുകാരറിയാതെ സീറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന് പരാതി
01:00 AM Jun 10, 2023 | Deepika.com