ഒറ്റപ്പാലം: ഹരിതകർമ സേനാംഗങ്ങൾക്ക് ജീവിതം വഴിമുട്ടി. മിനിമം വേതനം പോലും ലഭിക്കാതെ ജോലി ചെയ്യുന്ന ഇവർ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപ്പാട് പെടുകയാണ്.
നഗരസഭയിലെ വാർഡ് തല ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഹരിത കർമസേനക്ക് മിനിമം വേതനം ഉറപ്പു വരുത്താൻ നടപടിയുണ്ടാകണമെന്ന ദീർഘനാളത്തെ ആവശ്യം ആരും ശ്രദ്ധിക്കാത്ത സ്ഥിതിയാണ്.
നഗരസഭയിൽ 36 വാർഡുകളിലുമായി വനിതകളുടെ 40 അംഗ ഹരിത കർമസേനയാണ് ശുചീകരണ തൊഴിൽ ചെയ്യുന്നത്.
ആറു ഗ്രൂപ്പുകളായി പ്രവർത്തിക്കുന്ന ഹരിത കർമസേന വിവിധ വാർഡുകളിൽ ജോലി ചെയ്താൽ ചില ഗ്രൂപ്പുകൾക്ക് 4000 രൂപ പോലും മാസത്തിൽ വേതനമായി ലഭിക്കാത്ത സ്ഥിതിയാണ്.
വീടുകളിൽ നിന്ന് അജൈവ മാലിന്യം ശേഖരിക്കുന്ന ഹരിത കർമസേനയുടെ പ്രധാന വരുമാന മാർഗം മാലിന്യം കൊടുക്കുന്ന വീട്ടുകാർ നൽകുന്ന 60 രൂപ മാത്രമാണ്.
പല വാർഡുകളിലും ആളുകൾ മാലിന്യം നൽകുന്നില്ല. കുപ്പി, ബൾബ് , ചെരുപ്പ്, ബാഗ്, ഗ്ലാസുകൾ, പ്ലാസ്റ്റിക് എന്നിവയെല്ലാം തരം തിരിച്ച് വീടുകളിൽ എത്തി ഇവർ ശേഖരിക്കുന്നുണ്ട്.
നഗരസഭയിലെ ഗ്രാമപ്രദേശങ്ങളിൽ ഉള്ളവർ ഇത്തരം മാലിന്യങ്ങൾ ഹരിത കർമസേനക്ക് നൽകാതിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടും അധികാരികൾ ഇടപെടാത്തത് ഗുരുതരമായ അനാസ്ഥയാണന്നും പരാതിയുണ്ട്.
വീടുകളിൽ നിന്നും, കച്ചവട സ്ഥാപനങ്ങളിൽ നിന്നുമുള്ള അജൈവ മാലിന്യം ഹരിത കർമസേനക്ക് നൽകുന്നില്ലങ്കിൽ ഇവിടങ്ങളിലെ ദൈനം ദിന അജൈവ മാലിന്യം എന്തു ചെയ്യുന്നുവെന്ന ചോദ്യം അവശേഷിക്കുകയാണ്.
ചിലർ മാലിന്യം റോഡുകളിൽ വലിച്ചെറിയുന്പോൾ നഗരസഭ വാഹനം വന്ന് അത് കൊണ്ടുപോകുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.
നഗര പ്രദേശങ്ങളിലെ ചില വീടുകൾ ഒന്നിടവിട്ട മാസങ്ങളിലാണ് മാലിന്യം നൽകുന്നത്. ഇതും വരുമാന കുറവിന് കാരണമാകുന്നുണ്ട്. വരുമാന കുറവ് വരുന്ന മേഖലകൾ കണ്ടെത്തി ജനപ്രതിനിധികളുടെ പിന്തുണയോടെ ബോധവത്ക്കരണ, പ്രചരണ പ്രവർത്തനം നടത്തിയാലെ ഫലപ്രദമായ രീതിയിൽ മാലിന്യം ശേഖരിക്കാനാകൂ.
30 വയസു മുതൽ 50 വയസു വരെയുള്ള നാൽപതോളം സ്ത്രീകൾ ഒരു ജീവിത മാർഗ്ഗം എന്ന രീതിയിലാണ് ഈ തൊഴിലിനെ കാണുന്നത്.
വെയിലായാലും, മഴയായാലും വാർഡ് മുഴുവൻ നടന്ന് ഓരോ വീടുകളിലും എത്തി അജൈവ മാലിന്യ ശേഖരിക്കുന്ന ഹരിത കർമസേനക്ക് മിനിമം വേതനം ലഭ്യമാക്കാനുള്ള ഒരു നടപടിയും ഉണ്ടാകുന്നില്ല.
ജീവിതം വഴിമുട്ടി ഹരിതകർമ സേനാംഗങ്ങൾ
12:42 AM Jun 10, 2023 | Deepika.com