കരുമാലൂർ: തട്ടാംപടി-നീറിക്കോട് റോഡിൽ പുതുതായി നിർമിച്ച കലുങ്ക് പാലത്തിന്റെ അപ്രോച്ച് റോഡ് ഇടിഞ്ഞു താണു. മാസങ്ങൾക്കു മുന്പ് പൊതുമാരമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ ലക്ഷക്കണക്കിനു രൂപ ചെലവഴിച്ചാണ് കലുങ്ക് പാലവും അപ്രോച് റോഡും നിർമിച്ചത്.
അപ്രോച്ച് റോഡും കലുങ്കിന്റെ ബീമും തമ്മിൽ യോജിക്കുന്ന ഭാഗത്തെ കട്ടകളാണു താഴേക്ക് ഇടിഞ്ഞത്. കരുമാലൂർ പഞ്ചായത്ത് പരിധിയിലുള്ള പാലത്തിന്റെ അപ്രോച്ചിൽ വിരിച്ചിരിക്കുന്ന കോൺക്രീറ്റ് കട്ടകൾ റോഡിൽനിന്നു തെന്നിമാറിയ നിലയിലാണ്. നിർമാണം കഴിഞ്ഞു മാസങ്ങൾ പിന്നിട്ടപ്പോഴേക്കും കോൺക്രീറ്റ് കട്ടകൾ ഇടിഞ്ഞു താഴാൻ തുടങ്ങിയതോടെ നിർമാണ പ്രവർത്തനത്തിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
മാസങ്ങളോളം ഇതിലൂടെയുള്ള ഗതാഗതം തടസപ്പെടുത്തിയാണ് പൊതുമരാമത്ത് വകുപ്പ് അപ്രോച്ച് റോഡും കലുങ്കും നിർമിച്ചത്. തട്ടാംപടി കവലയിൽനിന്ന് നീറിക്കോട് കവലയിലേക്ക് എളുപ്പത്തിൽ എത്തിച്ചേരുന്നതിനുള്ള പ്രധാന മാർഗമാണിത്. അതിനാൽ തന്നെ ഒട്ടേറെ വാഹനങ്ങളാണ് ഇതുവഴി പോകുന്നത്.
കലുങ്കിന്റെ ഇരുവശങ്ങളിലും ഇത്തരത്തിൽ ഇടിഞ്ഞു താഴ്ന്നതോടെ പൊങ്ങി നിൽക്കുന്ന കലുങ്കിന്റെ ബീമിൽ തട്ടി ഇരുചക്ര വാഹനങ്ങൾക്ക് നിയന്ത്രണം നഷ്ടമാകുന്ന സംഭവങ്ങളുമുണ്ടായിട്ടുണ്ട്. എത്രയും വേഗം താഴ്ന്ന കോൺക്രീറ്റ് ടൈലുകൾ ഉറപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കലുങ്കിന്റെ അപ്രോച്ച് റോഡ് ഇടിഞ്ഞു താണു
11:56 PM Jun 09, 2023 | Deepika.com