കോതമംഗലം: കാലവര്‍ഷം ശക്തിപ്പെടുന്ന സാഹചര്യത്തിൽ ഭൂതത്താന്‍കെട്ട് ഡാമിലെ ജലനിരപ്പ് ക്രമീകരിക്കാന്‍ 15 ഷട്ടറുകളിൽ ആറെണ്ണം ഘട്ടംഘട്ടമായി തുറന്നു. ഡാമിലെ ജലനിരപ്പ് 34.40 മീറ്ററില്‍ എത്തിയതോടെയാണ് ഷട്ടര്‍ തുറന്നത്. ഇന്നലെ വൈകിട്ട് നാലോടെ ആദ്യം രണ്ടു ഷട്ടറുകള്‍ 50 സെന്റീമീറ്റര്‍ വീതവും തുടര്‍ന്ന് രണ്ടു ഷട്ടറുകള്‍ ഒരു മീറ്റര്‍ വീതവും ഉയര്‍ത്തി.
കാര്യമായ വ്യത്യാസം കാണാത്തതിനാല്‍ വൈകിട്ട് ആറോടെ രണ്ടു ഷട്ടറുകള്‍ കൂടി 50 സെന്റീമീറ്റര്‍ വീതം തുറന്നു. നിലവില്‍ സെക്കൻഡില്‍ ഒരു ലക്ഷം ലിറ്റര്‍ (100 ക്യുമെക്സ്) വെള്ളമാണ് പുഴയിലേക്ക് ഒഴുക്കുന്നത്. ഇന്നു രാവിലെ ജലനിരപ്പ് 30 മീറ്ററില്‍ എത്തിയില്ലെങ്കില്‍ കൂടുതല്‍ ഷട്ടറുകള്‍ തുറക്കുമെന്ന് പെരിയാര്‍വാലി അധികൃതര്‍ അറിയിച്ചു.
മഴ ശക്തമാകുന്നത് കണക്കിലെടുത്ത് പെരിയാർവാലി കനാലുകളിലൂടെയുള്ള ജലവിതരണവും നിര്‍ത്തിവച്ചിട്ടുണ്ട്. കാലവര്‍ഷം കൂടുതല്‍ ശക്തിപ്പെടുന്നതോടെ ഷട്ടറുകള്‍ പൂര്‍ണമായും തുറക്കും. ഇന്നും നാളെയും ശക്തമായ മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഇതേത്തുടര്‍ന്ന് ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പെരിയാറില്‍ ടൂറിസ്റ്റ് ബോട്ട് സവാരിയും നിര്‍ത്തിവച്ചു. ഡിസംബറില്‍ ഡാം അടച്ച് പെരിയാറില്‍ ജലനിരപ്പ് ഉയര്‍ത്തിയ ശേഷമേ ബോട്ടിംഗ് ഉണ്ടാകുകയുള്ളൂ.
ഭൂതത്താൻകെട്ട് ഡാമിന്റെ ആറു ഷട്ടറുകൾ തുറന്നു
11:52 PM Jun 09, 2023 | Deepika.com