ചിങ്ങവനം: സഹയാത്രികൻ താടി ചൊറിഞ്ഞപ്പോള്‍ എഐ കാമറ കാറുടമയ്ക്ക് കൊടുത്തത് എട്ടിന്റെ പണി.
നാട്ടകം മൂലേടം വട്ടുകളത്തിൽ ഷൈനോയ്ക്കാണു ഫ്രണ്ട് സീറ്റില്‍ ഡ്രൈവറുടെ കൂടെയിരുന്നയാള്‍ രണ്ടു കൈകളും കൂട്ടി താടി ചൊറിഞ്ഞതുവഴി 500 രൂപ പിഴ വന്നത്. കഴിഞ്ഞ ഏഴിനു കായംകുളം തട്ടാരമ്പലത്ത് സ്ഥാപിച്ചിരുന്ന എഐ കാമറയാണ് സീറ്റ് ബെല്‍ട്ട് ഇട്ടിരുന്ന യാത്രക്കാരനും പണി കൊടുത്തത്. തട്ടാരമ്പലത്തെ സര്‍വീസിംഗ് സെന്ററില്‍ കൊടുത്തിരുന്ന ഷൈനോയുടെ മാരുതി സ്വിഫ്റ്റ് കാർ അവിടുത്തെ മെക്കാനിക്കായ എബിയും സഹപ്രവര്‍ത്തകനും ഓടിക്കുന്നതിനിടെയാണു കാമറയുടെ കണ്ണില്‍ പെടുന്നത്. യാത്രക്കാരന് താടി ചൊറിയുന്നതിനിടയില്‍ സീറ്റ് ബെല്‍റ്റ് മറഞ്ഞതാണു കാമറയുടെ കണ്ണില്‍ കുറ്റകരമായത്. പിറ്റേന്നു തന്നെ ഷൈനോയുടെ മൊബൈലില്‍ വിശദ വിവരങ്ങളുമായി മെസേജെത്തി. കാര്യം അറിയാതെ പകച്ചുപോയ ഷൈനോ ഉടന്‍തന്നെ തട്ടാരമ്പലത്തുള്ള സര്‍വീസ് സെന്ററിലേക്കു വിളിച്ചു.
സീറ്റ് ബെല്‍റ്റുകള്‍ ഇട്ടാണു വണ്ടി ഓടിച്ചിരുന്നതെന്ന് മനസിലായതോടെ ആലപ്പുഴ ആര്‍ടി ഓഫീസില്‍ എത്തി വിവരം പറഞ്ഞു. കാമറ പിടിച്ച ഫോട്ടോ സൂം ചെയ്ത് പരിശോധിച്ചപ്പോഴാണ് കാര്യത്തിന്റെ നിജസ്ഥിതി ബോധ്യമായത്.
എന്തായാലും സമന്‍സ് വന്നേക്കും. വന്നാല്‍ തുക അടയ്ക്കേണ്ടെന്നും ഉദ്യോഗസ്ഥര്‍ ഷൈനോയെ അറിയിച്ചു. തുക അടച്ചില്ലെങ്കില്‍ അടുത്ത ശിക്ഷ കിട്ടുമോയെന്നാണ് ഷൈനോയെ അലട്ടുന്നത്.
മൂലേടം സ്വദേശി ഷൈനോയ്ക്ക് ഫൈൻ അടയ്ക്കണമെന്നാവശ്യപ്പെട്ട് വന്ന മെസേജിനൊപ്പം വന്ന ഫോട്ടോ. ഫോട്ടോയിൽ യാത്രക്കാരൻ താടി ചൊറിയുന്നതിനാൽ സീറ്റ് ബെൽറ്റ് കാമറയിൽ പതിഞ്ഞിട്ടില്ല.
താടി ചൊറിഞ്ഞാലും എഐ കാമറ വിടില്ല ; കാറുടമയ്ക്ക് കിട്ടിയത് എട്ടിന്റെ പണി
11:40 PM Jun 09, 2023 | Deepika.com