കോട്ടയം സുന്ദരസ്ഥലം,
പാവപ്പെട്ടവര്‍ക്കൊപ്പം നില്ക്കും
കോട്ടയം: കേരളത്തിലെ ഏറ്റവും സുന്ദരസ്ഥലമാണ് കോട്ടയമെന്നു ജില്ലാ കളക്ടര്‍ വി. വിഘ്നേശ്വരി.
കെടിഡിസി എംഡിയായിരുന്നപ്പോള്‍ ജി 20 ഷെര്‍പ സമ്മേളനത്തിന്റെ നടത്തിപ്പിനായി കുമരകത്ത് ഉണ്ടായിരുന്നതതിനാൽ കോട്ടയത്തെക്കുറിച്ച് അറിയാം. ജില്ലയിൽ ടൂറിസം വികസനത്തിന് ഒട്ടേറെ സാധ്യതകളുമുണ്ട്. കോട്ടയം പ്രസ് ക്ലബില്‍ മീറ്റ് ദ പ്രസ് പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നുകളക്ടര്.
ജനങ്ങള്‍ക്കൊപ്പം
ത്യാഗരാജര്‍ എന്‍ജിനിയറിംഗ് കോളജില്‍ സിവില്‍ കോഴ്സ് പൂര്‍ത്തിയാക്കി ഒരു വര്‍ഷത്തോളം ടിസിഎസ് കമ്പനിയില്‍ ജോലി ചെയ്തു. അവിടെ ജോലി ചെയ്യുമ്പോഴാണ് സാധാരണക്കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്ന ആഗ്രഹം മനസിലുദിച്ചത്. സിവില്‍സര്‍വീസ് പാസായപ്പോള്‍ സന്തോഷമായി. സാധാരണ ജനത്തിനുവേണ്ടി നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്നുറപ്പാണ്. അധികാരകേന്ദ്രമാകുന്നതില് പലര്‍ക്കും താത്പര്യമാണ്. സിവില്‍ സര്‍വീസ് പാസാകുമ്പോള്‍ അങ്ങനെ ചിന്തിക്കുന്നവരുണ്ട്.
എന്നാല്‍ എനിക്ക് അധികാരകേന്ദ്രമാകുന്നതിനെക്കാള് ഈ അധികാരം സാധാരണജനത്തിനു പ്രയോജനപ്പെടുത്തി അവരോടൊപ്പം നില്‍ക്കാനാണ് താത്പര്യം. ജനങ്ങളുടെ പരാതികളില്‍ അവരുടെ ഇടയിലിറങ്ങി പരിഹാരം കാണാനാണ് ഇഷ്ടം. ജില്ലാ കളക്ടര്‍ ഓഫീസില്‍നിന്നുമിറങ്ങി പ്രവര്‍ത്തിക്കേണ്ട ഫീല്‍ഡ് ഓഫീസറാണ്. എങ്കില്‍ മാത്രമേ ജനങ്ങളുടെ പരാതികള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കൂ.
മുന്‍ഗണന
ജനങ്ങള്‍ പറയുന്നതാണ് മുന്‍ഗണന. അതിനായി കളക്ടര്‍ കോട്ടയം എന്ന ഫെയ്സ്ബുക് പേജിലൂടെ അഭിപ്രായങ്ങള്‍ ചോദിച്ചിട്ടുണ്ട്. ആദ്യം വിദ്യാഭ്യാസത്തെക്കുറിച്ചുള്ള അഭിപ്രായം അറിയിക്കാനാണ് പറഞ്ഞിരിക്കുന്നത്. ആരോഗ്യം, സാമൂഹ്യക്ഷേമം എന്നിവയ്ക്കാണ് മുന്‍ഗണന. വിവിധ വകുപ്പുകളിലൂടെയാണ് പ്രവര്‍ത്തനം മുന്നോട്ടു പോകുന്നത്. ജനത്തിനു പറയാനുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കുക. അത് ചെയ്തുകൊടുക്കുക എന്നത് ഒരു സന്തോഷമാണ്. ഇ-ഓഫീസ് സംവിധാനം ശക്തിപ്പെടുത്തിയാല്‍ ജനങ്ങളുടെ പരാതികള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കും. അതിനുള്ള ശ്രമമാണ് നടത്തുന്നത്.
വിദ്യാഭ്യാസം
യൂണിവേഴ്സിറ്റികള്‍ ന്യൂജന്‍ കോഴ്സുകള്‍ കൂടുതലായി ആരംഭിക്കണം. എംജി യൂണിവേഴ്സിറ്റി ന്യു ജനറേഷന് കോഴ്സുകള്‍ ആരംഭിച്ചിട്ടുണ്ട്. പുതിയ തലമുറ ഇത്തരം കോഴ്സുകളാണ് ആഗ്രഹിക്കുന്നത്. ഇത് അവരുടെ ജീവിതത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ വരുത്തും.
അന്യസംസ്ഥാന
തൊഴിലാളികള്‍
അതിഥി തൊഴിലാളികള്‍ക്കു രജിസ്ട്രേഷന് ഉണ്ടാകണം. ഇതിനൊരു സ്കീം ഉണ്ടാക്കും. എന്നാല്‍ അതിഥി തൊഴിലാളികളുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനാണ് കൂടുതല്‍ മുന്‍ഗണന നല്‍കുക. പലരും സ്കൂളില്‍ ചേരുന്നുണ്ടെങ്കിലും പാതിവഴിയില്‍ പഠനം അവസാനിപ്പിക്കുകയാണ്.
ഇവരെ സ്കൂളിലേക്ക് അടുപ്പിക്കണം.അതിനുള്ള വഴികളാണ് തേടുന്നത്. കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം നല്കാന് സാധിച്ചാല്‍ ഇവരുടെ ഭാവി മാറും. കുട്ടികളെക്കൊണ്ട് തൊഴിലെടുപ്പിക്കാത്ത ഭാരതം എന്നത് എന്റെ എക്കാലത്തെയും വലിയ ആഗ്രഹമാണ്.
ആകാശപ്പാത
ഇത് ഹൈക്കോടതിയുടെ മുന്നിലുള്ള വിഷയമാണ്. ഇതു സംബന്ധിച്ചു ഹൈക്കോടതി നിര്‍ദേശമുണ്ട്. പരിശോധിച്ച് മുന്നോട്ടുപോകും.
ടൂറിസം
കേരളത്തിന്റെ സൗന്ദര്യം ഇനിയും പ്രയോജനപ്പെടുത്താം. വലിയ ഗ്രൂപ്പുകളെ എത്തിക്കുന്നതിനു പകരം വ്യക്തിപരമായുള്ള, ചെറിയ വിഭാഗങ്ങളെ ലക്ഷ്യമാക്കിയുള്ള, ക്യൂറേറ്റഡ് പഴ്സനലൈസ്ഡ് ടൂറിസത്തിനു നല്ല സാധ്യതകളുണ്ട്.
പ്രസ് ക്ലബ് പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യന്‍ സ്വാഗതവും വൈസ് പ്രസിഡന്റ് പ്രിയദര്‍ശിനി പ്രിയ നന്ദിയും പറഞ്ഞു.
ജില്ലാ കളക്ടര്‍ വി. വിഘ്നേശ്വരി മനസു തുറക്കുന്നു
11:40 PM Jun 09, 2023 | Deepika.com