ജോമി
കുര്യാക്കോസ്
കോട്ടയം: കോഴിയിറച്ചി വില ദിനംപ്രതി നിയന്ത്രണമില്ലാതെ ഉയരുന്നതിനിടെ മുട്ട വിലയും കൂടി. സര്‍ക്കാർ 87 രൂപയ്ക്കു വില്‍ക്കുമെന്നു പറഞ്ഞുതുടങ്ങിയ കേരള ചിക്കന്‍ പദ്ധതിയും ലക്ഷ്യത്തിലെത്തിയില്ല. ഇറച്ചിക്കോഴിയുടെ വില നിയന്ത്രണം തമിഴ്നാട് ബ്രോയ്ലര്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയിലുടെ കൈവശമാണ്.
കഴിഞ്ഞ മാസം കിലോഗ്രാമിന് 120 രൂപയായിരുന്ന കോഴിക്ക് ഇന്നലെ 170 രൂപയാണു വില. കേരള ചിക്കന്‍ ഇന്നലെ 146 രൂപ. ഒരാഴ്ച മുന്‍പ് കിലോയ്ക്ക് 145-150 ഉണ്ടായിരുന്നിടത്താണ് 165-170 രൂപയിലേക്ക് ഉയര്‍ന്നത്. ഉള്‍നാടന്‍ പ്രദേശങ്ങളില്‍ 180 രൂപ വരെ ഈടാക്കുന്നുണ്ട്. വില ഗണ്യമായി ഉയര്‍ന്നതോടെ വില്‍പ്പനയും കുറഞ്ഞു. പല കടകളിലും കോഴി ആവശ്യത്തിന് എത്തിക്കുന്നില്ല. സംസ്ഥാനത്തെ ഉത്പാദനവും ഉപയോഗവും മനസിലാക്കി തമിഴ്നാട് ബ്രോയ്ലര്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി വില വര്‍ധനവ് നടപ്പാക്കുകയാണു ചെയ്യുന്നത്.
തമിഴ്നാട്ടില്‍ കോഴി വളര്‍ത്തല്‍ മുതല്‍ ചിക്കന്‍ വില നിര്‍ണയം വരെ ഇവരാണ് നിയന്ത്രിക്കുന്നത്. കേരളത്തിലെ ഫാമുകളില്‍ വളര്‍ത്താനുള്ള കോഴിക്കുഞ്ഞുങ്ങളെ തമിഴ്നാട്ടില്‍നിന്നു കൊണ്ടുവരണം. ഓരോ സീസണിലും എത്ര കോഴിക്കുഞ്ഞുങ്ങള്‍ കേരളത്തില്‍ എത്തിയിട്ടുണ്ടെന്ന കണക്ക് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ശേഖരിക്കും. ഇവിടെ ശരാശരി ഉത്പാദനം ഉണ്ടെങ്കില്‍ വില വര്‍ധിപ്പിക്കില്ല. കൂടുതലായി ഉത്പാദിപ്പിക്കുന്നെങ്കില് കമ്മിറ്റി ഇടപെട്ട് തമിഴ്നാട്ടില്‍ വില കുറയ്ക്കും. അവിടെനിന്നു വില കുറച്ചു കോഴി എത്തുമ്പോള്‍ ഉയര്‍ന്ന ചെലവില്‍ ഉല്പാദിപ്പിക്കുന്ന കേരളത്തിലെ കര്‍ഷകരും വില കുറയ്ക്കാന്‍ നിര്‍ബന്ധിതരാകും. രണ്ടു സീസണില്‍ ഇങ്ങനെ വില കുറക്കുകവഴി കേരളത്തിലുള്ളവര്‍ ഫാം അവസാനിപ്പിക്കും. അപ്പോള്‍ തമിഴ്നാട്ടിലുള്ളവര്‍ ചിക്കന്റെ വില വര്‍ധിപ്പിക്കും. ഇതുവഴി വന്‍കിട കച്ചവടക്കാരായ തമിഴ്നാട് കോഴി ഫാം ഉടമകള്‍ കോടികള്‍ കൊയ്യുകയാണ് ചെയ്യുന്നതെന്ന് കോട്ടയം അമല ചിക്കന്‍ ഉടമ ബിബു ഫിലിപ്പ് പറഞ്ഞു.
ഹോട്ടൽ ഭക്ഷണവിലയെയും ബാധിക്കും
കോഴി മുട്ടയ്ക്ക് 5.50ല്‍നിന്ന് ആറ് രൂപയായി ഉയര്‍ന്നു. വില ഇനിയും ഉയര്‍ന്നാല്‍ ഹോട്ടലുകളിലെ ഭക്ഷണ വിലയെയും ബാധിക്കും. മുമ്പ് നാമക്കലിൽനിന്നുള്ള മുട്ട ഒരേവിലയ്ക്കു കേരളത്തിലെ എല്ലാ ജില്ലകളിലും വിതരണം ചെയ്യുമായിരുന്നു. ഇപ്പോള്‍ യാത്രച്ചെലവ് ഇനത്തില്‍ അധികത്തുക ഈടാക്കുന്നു. തമിഴ്നാടിനോട് ചേര്‍ന്നുള്ള ജില്ലകളില്‍ കുറഞ്ഞ നിരക്കും മറ്റുള്ള സ്ഥലങ്ങളിലൽ ഉയര്‍ന്ന വിലയും ഈടാക്കുന്നു. ഇതിനായി നാമക്കലിലെ വിലയേക്കാല്‍ 30 മുതല്‍ 50 പൈസ വരെ കൂടുതല്‍ നല്‍കേണ്ടിവരുന്നു. വിലയിലെ ഏറ്റക്കുറച്ചില്‍ സംസ്ഥാനത്തെ വില്‍പ്പനയെയും ബാധിച്ചതായി എഗ് മര്‍ച്ചന്റ്സ് വെല്‍ഫെയര്‍ അസോസിയേഷന് സെക്രട്ടറി സി.എം. ബൈജു പറഞ്ഞു.
മുട്ട വില ഉയര്‍ന്നതോടെ ഓംലറ്റ് വില കൂട്ടേണ്ടിവരുമെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷനും വ്യക്തമാക്കി. തട്ടുകടയില്‍ ഡബിള്‍ ഓംലറ്റ് വില 40 രൂപയാക്കിയേക്കും. നാട്ടിന്‍പുറങ്ങളിലെ തട്ടുകടകളില്‍ കഴിഞ്ഞ രണ്ടു മൂന്നു ദിവസമായി ഓംലറ്റുകള്ക്ക് പഴയ ഡിമാൻഡില്ല. മുട്ടക്കറിക്കും വില ഉയര്‍ത്തേണ്ടിവരുമെന്ന് ഹോട്ടലുടമകള്‍ പറയുന്നു.
വേനൽചൂടിൽ
ഉത്പാദനം കുറഞ്ഞു
കഴിഞ്ഞ ആഴ്ച വരെ കൊടും ചൂടായിരുന്നപ്പോള് ഫാമുകളില്‍ കോഴി ഉത്പാദനം കുറഞ്ഞതും കോഴിത്തീറ്റയുടെ വിലവര്‍ധനയുമാണു വില ഉയരാന്‍ ഇടയാക്കിയതെന്ന് കര്‍ഷകര്‍ പറയുന്നു.
50 കിലോ തീറ്റയുടെ വില 2,150 രൂപയാണ്. കനത്ത ചൂടില്‍ ഫാമുകളില്‍ കോഴിക്കുഞ്ഞുങ്ങള്‍ ചത്തൊടുങ്ങി. മുമ്പ് സംസ്ഥാനത്തേക്ക് ആവശ്യമായ കോഴിയുടെ 50 ശതമാനം വരെ തദ്ദേശീയമായി ഉത്പാദിപ്പിച്ചിരുന്നു.
അത് കോവിഡിനുശേഷം പഴയപടി 20 ശതമാനമായി. കോവിഡ് കാലത്തും അതിനുശേഷവും നഷ്ടം കാരണം നിരവധി ഫാമുകള്‍ പൂട്ടിപ്പോയതാണ് തദ്ദേശീയ ഉത്പാദനക്കുറവിന് ഇടയാക്കിയത്.
കേരള ചിക്കന്‍ പദ്ധതി
പടിക്കുപുറത്ത്
ഇറച്ചിക്കോഴി 87 രൂപയ്ക്ക് നല്കുമെന്നു പറഞ്ഞ കേരള ചിക്കന്‍ പദ്ധതി ഇപ്പോഴും പടിക്കുപുറത്താണ്. പ്രതിദിനം 12 ലക്ഷം കിലോഗ്രാം ചിക്കന്‍ വില്‍ക്കുന്ന സംസ്ഥാനത്തു കേരള ചിക്കന്‍ നോഡല്‍ ഏജന്‍സിയായ കുടുംബശ്രീ വഴി 3,500 കിലോഗ്രാമും കേരള സ്റ്റേറ്റ് പൗള്‍ട്രി ഡെവലപ്മെന്റ് കോര്പറേഷന് (കെപ്കോ) വഴി2,000 കിലോഗ്രാമും സംസ്ഥാനത്ത് വില്‍ക്കുന്നുണ്ട്. കോഴിക്കുഞ്ഞു മുതല്‍ തീറ്റ വരെ എല്ലാറ്റിനും സ്വകാര്യസ്ഥാപനങ്ങളെ ആശ്രയിക്കുമ്പോഴാണു വിലനിയന്ത്രണം പാളിയത്.
കുടുംബശ്രീ യൂണിറ്റുകള്‍ക്കു കുഞ്ഞുങ്ങളെയും മികച്ച വളര്‍ത്തുകൂലിയും നല്കി തിരിച്ചെടുത്തു പൊതുവിപണിയെക്കാള്‍ കുറഞ്ഞ വിലയ്ക്ക് ഇറച്ചിക്കോഴി വില്‍ക്കുകയാണു കേരള ചിക്കന്‍ പദ്ധതിയുടെ ലക്ഷ്യമിട്ടത്. കുടുംബശ്രീ, കെപ്കോ, ബ്രഹ്മഗിരി മാംസ സംസ്കരണ ഫാക്ടറി, മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യ എന്നിവരായിരുന്നു നോഡല്‍ ഏജന്‍സികള്‍. ഇതില്‍ ബ്രഹ്മഗിരി വിപണന രംഗത്തുനിന്നു പിന്മാറി. സ്വന്തം ബ്രീഡര്‍ ഫാമും ഹാച്ചറിയും ബ്രോയ്ലര്‍ ഫാമും സ്ഥാപിക്കാനായിരുന്നു തീരുമാനമെങ്കിലും അതൊന്നും നടപ്പായില്ല.
തമിഴ്നാട്ടില്‍നിന്നു കുഞ്ഞുങ്ങളും തീറ്റയും വാക്സീനും വരുത്തി കര്‍ഷകര്‍ക്കു നല്‍കിയാണു പദ്ധതി നടപ്പാക്കുന്നത്. അതുകൊണ്ടുതന്നെ നിയന്ത്രണം പരോക്ഷമായി സ്വകാര്യ മേഖലയുടെ കൈകളിലാണ്. കുടുംബശ്രീ യൂണിറ്റുകള്‍ക്കു മികച്ച വരുമാനം ലഭിക്കുന്നുണ്ടെങ്കിലും വിപണി പ്രശ്നമാണ്.
ഇറച്ചിക്കോഴി, മുട്ടവില കത്തിക്കയറി
11:40 PM Jun 09, 2023 | Deepika.com