മുണ്ടയാംപറമ്പ്: ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച ഫാമിലും സമീപത്തെ ഫാമുകളിലെയും അടക്കം 140 മുകളിൽ പന്നികളെ കള്ളിംഗ് നടത്തി മാസം രണ്ടുകഴിഞ്ഞിട്ടും നഷ്ടപരിഹാരത്തുക ലഭിക്കാതെ കർഷകർ പ്രതിസന്ധിയിൽ. മുണ്ടയാംപറമ്പിലെ നാട്ടേൽ പ്രദേശത്തെ നെല്ലിക്കുന്നേൽ സുനിലിന്റെ ഫാമിലെ പന്നികൾക്കായിരുന്നു ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്.
ഒരു കിലോമീറ്റർ പരിധിക്ക് ഉള്ളിലുള്ള ആന്റണി, കുര്യൻ എന്നിവരുടെ ഫാമിലെ അടയ്ക്കം പന്നികളെയാണ് ഏപ്രിൽ രണ്ടിന് കൊന്നൊടുക്കിയത്. ഒരു മാസത്തിനകം നഷ്ടപരിഹാരത്തുക ലഭിക്കുമെന്ന ഉദ്യോഗസ്ഥരുടെ ഉറപ്പ് വിശ്വസിച്ച കർഷകരാണ് രണ്ട് മാസം കഴിഞ്ഞിട്ടും നഷ്ടപരിഹാര തുക എന്ന് ലഭിക്കും എന്നറിയാതെ പ്രതിസന്ധിയിലായിക്കുന്നത്.
ബാങ്ക് ലോൺ എടുത്ത് പന്നി കൃഷി നടത്തിയിരുന്ന കർഷകർ വരുമാനം പൂർണമായും നിലച്ചതോടെ ലോൺ അടയ്ക്കാൻ കഴിയാതെ ബാങ്ക് ജപ്തി നടപടികൾ സ്വീകരിക്കുന്നതിന്റെ ആശങ്കയിലാണ്.
പന്നികൾ നഷ്ടപ്പെട്ടത്തോടെ പലരും കൂലിപ്പണി ചെയ്ത് ഇപ്പോൾ കുടുംബം പുലർത്തേണ്ട അവസ്ഥയിലാണ്. ലോൺ അടയ്ക്കാൻ കഴിയാതെ ബാങ്ക് ജപ്തി നടപടിയിലേക്ക് നീങ്ങിയാൽ ആത്മഹത്യ അല്ലാതെ തങ്ങൾക്ക് മറ്റ് വഴിയില്ലെന്നാണ് കർഷകർ പറയുന്നത്.
ഉദ്യോഗസ്ഥരാകട്ടെ നഷ്ടപരിഹാരത്തുക എന്ന് ലഭിക്കുമെന്ന് ഉറപ്പുപറയാതെ ഫയൽ തിരുവനന്തപുരത്തേക്ക് അയച്ചു എന്ന മറുപടി മാത്രമാണ് ഇവർക്ക് നൽകുന്നത്. വില്പന സമയത്ത് കർഷകന് ലഭിക്കേണ്ട തുകയുടെ പകുതി തുക പോലും നഷ്ടപരിഹാരമായി ലഭിക്കുന്നില്ല. എങ്കിലും തങ്ങൾക്ക് ലഭിക്കേണ്ട നഷ്ടപരിഹാരത്തുക അനന്തമായി നീണ്ടുപോകുന്ന ആശങ്കയിലാണ് വരുമാന മാർഗം പൂർണമായും നിലച്ചുപോയ പന്നി കർഷകർ.
കൊന്നൊടുക്കിയ 140 പന്നികളുടെ നഷ്ടപരിഹാരം ഇനിയും ലഭിച്ചില്ല
01:07 AM Jun 09, 2023 | Deepika.com