തൃപ്പൂണിത്തുറ: ഇരുമ്പനം എച്ച്പിസിഎൽ എൽപിജി പ്ലാന്റിൽ ഉണ്ടായ അപകടത്തിൽ അതിഥി ത്തൊഴിലാളി മരിച്ചതിനെ തുടർന്ന് കരാർ തൊഴിലാളികളും ലോറി മേഖലയിലെ തൊഴിലാളികളും സംയുക്തമായി നടത്തിവന്ന സമരം ഒത്തുതീർപ്പായി. നാ ലു ദിവസമായി തുടരുന്ന സമരം മൂലം പ്ലാന്റിന്റെ പ്രവർത്തനം പൂർണമായും നിലച്ച സാഹചര്യ ത്തിൽ കളക്ടർ എൻ.എസ്.കെ ഉമേഷ്, ചേമ്പറിൽ വിളിച്ചു ചേർത്ത യൂണിയൻ നേതാക്കളുടെയും മാനേജ്മെന്റ് പ്രതിനിധികളുടെയും യോഗത്തിലാണ് സമരം ഒത്തുതീർപ്പായത്. ഇന്ന് രാവിലെ മുതൽ എല്ലാ തൊഴിലാളികളും ജോലിയിൽ പ്രവേശിക്കും.
വ്യവസ്ഥ പ്രകാരം കമ്പനിയുടെ വാഹനവും ഒരു ഡ്രൈവറും ഇന്ന് മുതൽ ആംബുലൻസിന് പകരം പ്ലാന്റിൽ ഉണ്ടാകും. രണ്ടാഴ്ചയ്ക്കുള്ളിൽ ആംബുലൻസ് വാടകയ്ക്കെടുക്കും. രണ്ട് മാസത്തിനുള്ളിൽ കമ്പനി സ്വന്തമായി ആംബുലൻസ് വാങ്ങി ഡ്രൈവറെ നിയോഗിക്കും.
ചർച്ചയിൽ കേരള പെട്രോളിയം ആൻഡ് ഗ്യാസ് വർക്കേഴ്സ് യൂണിയൻ സിഐടിയു സംസ്ഥാന പ്രസിഡന്റ് അഡ്വ സി.എൻ. മോഹനൻ, ജനറൽ സെക്രട്ടറി പി.കെ അനിൽകുമാർ, ബിനു സഹദേവൻ, വിനോദ് വിജയൻ, പി.പി അജിമോൻ,ടാങ്കർ ലോറി വർക്കേഴ്സ് യൂണിയൻ സെക്രട്ടറി ബി.ഹരികുമാർ, ഐഎൻടിയുസി നേതാക്കളായ എം.എം വേണു, അജി കൂനേത്ത് എന്നിവരും മാനേജ്മെന്റിനെ പ്രതിനിധീകരിച്ച് പ്ലാന്റ് മാനേജർ പി.കെ സന്ദീപ് , ഡിജിഎം ചന്ദ്രമോഹൻ എന്നിവരും പങ്കെടുത്തു.
എച്ച്പിസിഎൽ എൽപിജി പ്ലാന്റിലെ സമരം ഒത്തുതീർപ്പായി
12:55 AM Jun 09, 2023 | Deepika.com