വടവാതൂര്‍: വടവാതൂര്‍ മാലിന്യനിക്ഷേപ കേന്ദ്രത്തിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കോട്ടയം നഗരസഭ നല്കിയ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. വര്‍ഷങ്ങള്‍ നീണ്ട നിയമയുദ്ധമാണു കഴിഞ്ഞ ദിവസം ഹൈക്കോടതി തീര്‍പ്പാക്കിയത്. തദ്ദേശീയരുടെ പ്രതിഷേധത്തെത്തുടര്‍ന്നു 2013ല്‍ കേന്ദ്രത്തിലേക്കു മാലിന്യം എത്തിക്കുന്നത് കോട്ടയം നഗരസഭ അവസാനിപ്പിച്ചിരുന്നു. ഇതോടെ തദ്ദേശീയരുടെ നേതൃത്വത്തിലുള്ള സമരവും ആക്ഷന്‍ കൗണ്‍സില്‍ അവസാനിപ്പിച്ചു. മാലിന്യ വാഹനങ്ങളെത്താത്തതിനാല് പോലീസ് പ്രൊട്ടക്ഷന്‍ ആവശ്യമില്ലെന്നു കണ്ടെത്തിയാണു വര്‍ഷങ്ങള്‍ നീണ്ട നിയമയുദ്ധം ഹൈക്കോടതി തീര്‍പ്പാക്കിയത്.
വടവാതൂര്‍ മാലിന്യ നിക്ഷേപ കേന്ദ്രം, കേന്ദ്രത്തിലേക്കു മാലിന്യം എത്തിക്കുന്ന വാഹനങ്ങള്‍, മാലിന്യ സംസ്കരണം നടത്തുന്ന രാംകി കമ്പനി എന്നിവര്‍ക്ക് സംരക്ഷണം നല്‍കണമെന്ന ഹര്‍ജിയാണു തീര്‍പ്പാക്കിയത്. ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സമരവുമായി രംഗത്തെത്തിയതോടെയാണു സംരക്ഷണാവശ്യവുമായി ഹൈക്കോടതിയെ 2010ല്‍ നഗരസഭ സമീപിച്ചത്.
കോട്ടയം നഗരസഭയുടെ ഉടമസ്ഥതയിലുള്ള മാലിന്യനിക്ഷേപ കേന്ദ്രം സമീപ പഞ്ചായത്തായ വിജയപുരത്താണു പ്രവര്‍ത്തിച്ചിരുന്നത്. മാലിന്യ നിക്ഷേപ കേന്ദ്രത്തിനെതിരേ 2001ലാണു തദ്ദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തുവരുന്നത്. നാട്ടുകാരുടെ നേതൃത്വത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കുകയും പ്രക്ഷോഭം ആരംഭിക്കുകയും ചെയ്തു. 2002 ആക്ഷന്‍ കൗണ്‍സിലിന്റെ പരാതി പരിഗണിച്ച മനുഷ്യാവകാശ കമ്മീഷന് എത്രയും വേഗം മാലിന്യം മൂലമുള്ള പ്രതിസന്ധി പരിഹരിക്കാന്‍ നഗരസഭയ്ക്കു നിര്‍ദേശം നല്കി. എന്നാൽ, നഗരസഭ പ്രശ്ന പരിഹാരത്തിനു തയാറായില്ല. തുടര്‍ന്ന് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പ്രക്ഷോഭത്തിനു തുടക്കംകുറിച്ചു. ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ പോള്‍സണ്‍ പീറ്ററുടെ നേതൃത്വത്തില്‍ ഹൈക്കോടതി സമീപിക്കുകയും ചെയ്തു.
വടവാതൂര്‍ നിക്ഷേപ കേന്ദ്രത്തിലേക്ക് മാലിന്യം കൊണ്ടുവരുന്നത് നിര്‍ത്തണമെന്നും നിലവിലെ മാലിന്യം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടു 2008ല്‍ ആക്ഷന്‍ കൗണ്‍സില്‍ ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജിയും നല്കി. മാലിന്യപ്രശ്നം ഉടന്‍ പരിഹരിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
നഗരസഭ 2007ൽ മാലിന്യപ്ലാന്റ് പ്രവര്ത്തിപ്പിക്കാനാരംഭിച്ചു. തദ്ദേശവാസികള്‍ വലിയ പ്രക്ഷോഭവുമായി വീണ്ടും രംഗത്തെത്തി. മാലിന്യ നിക്ഷേപ കേന്ദ്രത്തില്‍നിന്നുള്ള രൂക്ഷഗന്ധം പ്രദേശത്ത് വ്യാപിച്ചതോടെ പ്രദേശത്തെ സ്കൂളുകള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയവര്‍ സമരത്തിനു പിന്തുണയുമായെത്തി. ധര്‍ണയും സമരവും ഘരാവോയുമായി പ്രതിഷേധം രൂക്ഷമാകുകയും കേന്ദ്രത്തിലേക്കുള്ള മാലിന്യവുമായെത്തുന്ന വാഹനങ്ങള്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ തടയുകയും ചെയ്തു.
മാലിന്യനിക്ഷേപം വഴിമുട്ടിയതോടെ കോട്ടയം നഗരസഭ പോലീസ് പ്രൊട്ടക്ഷന്‍ ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
2010ല്‍ ഹൈക്കോടയില്‍ നല്കിയ കേസ് തുടര്‍ന്നുപോന്നു. ഇതിനിടെയാണു കഴിഞ്ഞദിവസം ഹൈക്കോടതി അന്തിമവിധി കല്പിച്ചതെന്ന് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ പോള്‍സണ്‍ പീറ്റര്‍ പറഞ്ഞു.
വടവാതൂര്‍ മാലിന്യനിക്ഷേപ കേന്ദ്രം: നഗരസഭയുടെ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി
11:49 PM Jun 08, 2023 | Deepika.com