ഏറ്റുമാനൂർ: ഞായറാഴ്ച നടക്കുന്ന അതിരമ്പുഴ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് പൂർണമായും കോടതിയുടെ നിരീക്ഷണത്തിൽ നടത്തുന്നതിനായി നിരീക്ഷകനെ ചുമതലപ്പെടുത്തി ഹൈക്കോടതി ഉത്തരവിട്ടതായി യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
യുഡിഎഫാണ് കോടതിയെ സമീപിച്ച് ഉത്തരവു നേടിയത്. സത്യസന്ധമായി തെരഞ്ഞെടുപ്പ് നടക്കുന്നുവെന്ന് ഉറപ്പാക്കാനാണ് ഹൈക്കോടതിയെ സമീപിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു. വോട്ടു ചെയ്യുന്നതിനായി പോളിംഗ് സ്റ്റേഷനിലെത്തുന്ന അംഗങ്ങൾ ബാങ്കിലെ തിരിച്ചറിയൽ കാർഡിനു പുറമേ ആധാർ കാർഡ് ഉൾപ്പടെ മറ്റേതെങ്കിലുമൊരു തിരിച്ചറിയൽ കാർഡുകൂടി കൈവശം കരുതണം.
കഴിഞ്ഞ 20 വർഷമായി തുടർച്ചയായി ലാഭത്തിൽ പ്രവർത്തിച്ചു വരികയാണ് ബാങ്ക്. 157 കോടി രൂപ നിക്ഷേപവും 80 കോടി രൂപ വായ്പ ഇനത്തിലും ബാക്കി നിൽപ്പുമുള്ള ബാങ്ക് അംഗങ്ങൾക്കായി നിരവധി പദ്ധതികൾ നടപ്പാക്കി വരുന്നു. കേരളത്തിലെ സഹകരണ മേഖലയെ കുത്സിത മാർഗത്തിലുടെ കൈപ്പിടിയിലൊതുക്കാൻ ശ്രമിക്കുന്ന ഇടതുപക്ഷ ശക്തികൾ ഹീനമായ മാർഗങ്ങളിലൂടെ ബാങ്കിനെ തകർക്കാൻ ശ്രമിക്കുകയാണെന്നു യുഡിഎഫ് നേതാക്കൾ ആരോപിച്ചു.
യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കെ.ജി. ഹരിദാസ്, ജനറൽ കൺവീനർ അഡ്വ. മൈക്കിൾ ജയിംസ്, വൈസ് ചെയർമാൻ ഷബീർ ഷാജഹാൻ, ബാങ്ക് പ്രസിഡന്റ് കെ.പി. ദേവസ്യാ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
അതിരമ്പുഴ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്: ഹൈക്കോടതി നിരീക്ഷകനെ ചുമതലപ്പെടുത്തി
11:49 PM Jun 08, 2023 | Deepika.com