പാലാ: കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു മുന്‍വശത്തെ വെള്ളക്കെട്ടിനു പരിഹാരമുണ്ടാക്കാൻ പൊതുമരാമത്തുവകുപ്പ് നടത്തുന്ന കലുങ്കിന്റെ നിര്‍മാണം ഇഴയുന്നതു നഗരത്തെ കുരുക്കുന്നു. തിരക്കേറിയ റോഡിൽ നടക്കുന്ന നിർമാണമാണ് അനിശ്ചിതമായി നീളുന്നത്.
പുനലൂര്‍-മൂവാറ്റുപുഴ റോഡിന്റെ ഭാഗമായ ഇവിടെ ചെറിയ മഴയിൽപോലും വെള്ളക്കെട്ട് പതിവായിരുന്നു. ബസ് സ്റ്റാൻഡിന്റെ പ്രവേശന ഭാഗത്തു നിലവിലുള്ള റോഡിന്റെ വീതിയിലാണ് കലുങ്ക് നിര്‍മിക്കുന്നത്. കഴിഞ്ഞ മാസം എട്ടിനാണ് നിര്‍മാണം തുടങ്ങിയത്. ഒരു ഭാഗത്തേക്കു മാത്രം ഗതാഗതം അനുവദിച്ചാണ് നിർമാണം. റോഡിന്റെ പകുതി കലുങ്കിന്റെ നിർമാണം പൂർത്തിയായി. ഇപ്പോൾ മറുഭാഗത്താണ് നിർമാണം നടക്കുന്നത്. എന്നാൽ, ഒച്ചിഴയും വേഗത്തിലാണ് നിർമാണം നടക്കുന്നതെന്നാണ് നാട്ടുകാരുടെ പരാതി. ഇങ്ങനെയാണ് നിർമാണമെങ്കിൽ കലുങ്ക് പൂർത്തിയാകാൻ ഇനിയും മാസങ്ങളെടുക്കുമെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.
പറഞ്ഞത് ഒരു മാസം
ഒഴുകിയെത്തുന്ന വെള്ളം ഉള്‍ക്കൊള്ളാന്‍ പാകത്തിനു താഴ്ചയിലാണ് കലുങ്ക് നിര്‍മാണം വിഭാവനം ചെയ്തിരിക്കുന്നത്. ഈ ഭാഗത്തു നഗരസഭാ റോഡിലൂടെ ഒഴുകിയെത്തുന്ന വെള്ളം ഓട നിര്‍മിച്ചു കലുങ്കിലേക്ക് എത്തിക്കും. വര്‍ഷങ്ങളായി ഈ ഭാഗത്തു വെള്ളക്കെട്ടുമൂലം ഗതാഗതതടസം രൂക്ഷമായിരുന്നു. വെള്ളക്കെട്ടില്‍ വീണ് ആളുകള്‍ക്കു പരിക്കേറ്റ സംഭവങ്ങളുമുണ്ടായി. ഇതിനെതിരേ വിവിധ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് പുതിയ കലുങ്കും ഓടയും നിർമിക്കാൻ തീരുമാനിച്ചത്. കലുങ്കിന് ഏഴു ലക്ഷവും ഓടയ്ക്ക് 12 ലക്ഷവുമാണ് ചെലവിടുന്നത്. ഒരു മാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നാണ് പൊതുമരാമത്ത് അധികൃതര്‍ അറിയിച്ചിരുന്നത്.
നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതുമൂലം തൊടുപുഴ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങള്‍ക്കു ബൈപാസിലൂടെ സിവില്‍ സ്റ്റേഷന് ജംഗ്ഷനിലെത്തി വേണം ഈരാറ്റുപേട്ട ഭാഗത്തേയ്ക്കു പോകാനും നഗരത്തിലേക്കും പ്രവേശിക്കാനും. ഇതുമൂലം സിവില്‍ സ്റ്റേഷന്ഭാഗത്തു തിരക്കേറി.
കലുങ്കുപണി തീരുന്നില്ല, നഗരം കലിപ്പിലാണ്!
10:42 PM Jun 08, 2023 | Deepika.com