പാലാ: ദീര്‍ഘദൂര അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകളുടെ സ്റ്റോപ്പ് ജനറല്‍ ആശുപത്രി ജംഗ്ഷനു താഴെ വണ്വേയില്നിന്നു 12 മുതല്‍ മാറ്റുമെന്ന് പാലാ നഗരസഭാധ്യക്ഷ ജോസിന് ബിനോ പറഞ്ഞു.
കിഴതടിയൂര്‍ ബൈപാസിലേക്ക് മാറ്റാനാണ് തീരുമാനമെങ്കിലും ബൈപാസില്‍ ബസ് ബേയും ടോയ്ലറ്റ് സൗകര്യവും സ്ഥാപിക്കുന്നതുവരെ ദീര്‍ഘദൂര സ്വകാര്യ ബസുകള്‍ ജനറല്‍ ആശുപത്രിക്കു താഴെ മുനിസിപ്പല്‍ ലൈബ്രറിയുടെ എതിര്‍വശത്തെ ബസ് സ്റ്റോപ്പില്‍ താത്കാലിക സൗകര്യം അനുവദിക്കും. ദീര്‍ഘദൂര സ്വകാര്യ ബസുകള്‍ക്കു സ്റ്റോപ്പ് അനുവദിക്കുന്ന സ്ഥലത്ത് പരമാവധി 15 മിനിറ്റ് സമയം പാര്‍ക്കിംഗ് അനുവദിക്കും. കൂടുതല്‍ സമയം പാര്‍ക്കു ചെയ്യേണ്ട ബസുകള്‍ക്ക് ബൈപാസില്‍ പാര്‍ക്കു ചെയ്യാം.
പൊന്‍കുന്നം ഭാഗത്തുനിന്നു വരുന്ന ദീര്‍ഘദൂര സ്വകാര്യ ബസുകള്‍ പന്ത്രണ്ടാംമൈലില്നിന്നു തിരിഞ്ഞ് കടപ്പാട്ടൂര്‍ വഴി ബസ് സ്റ്റോപ്പില്‍ എത്തി യാത്രക്കാരെ കയറ്റണം. പൊന്‍കുന്നം പാലം കടന്നു വരുന്ന ബസുകള്‍ കൊട്ടാരമറ്റത്ത് ചെന്ന് തിരിച്ചുവരുന്ന വിധമാണ് ക്രമീകരണം. കിഴതടിയൂര്‍ ബൈപാസിലേക്ക് മാറ്റുമ്പോള്‍ ബസ് കാത്തിരിപ്പുകേന്ദ്രം ഇല്ലെന്ന യാത്രക്കാരുടെ പരാതി പരിഗണിച്ചാണ് താത്കാലിക സംവിധാനം ക്രമീകരിക്കുന്നതെന്നും ചെയര്‍പേഴ്സണ്‍ വ്യക്തമാക്കി. തീരുമാനം നടപ്പാക്കാനുള്ള ക്രമീകരണങ്ങള്‍ക്കായി ട്രാഫിക് പോലീസ്, ഗതാഗതവകുപ്പ് എന്നിവരെ ചുമതലപ്പെടുത്തി.
ആശുപത്രി ജംഗ്ഷനു താഴെ ദീര്‍ഘദൂര സ്വകാര്യ ബസുകള്‍ ആളെടുക്കുവാന്‍ നിർത്തുന്നത് ഗതാഗതക്കുരുക്കിനും പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു. ഈ മേഖലയിലെ വ്യാപാരത്തെയും ആശുപത്രിയിലെത്തുന്നവര്‍ക്കും കാല്‍നടക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കിയായിരുന്നു പാര്‍ക്കിംഗ്. ഇതിനെതിരേ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന് ചെയര്മാന് എബി ജെ. ജോസാണ് പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ദീര്‍ഘദൂര സ്വകാര്യ ബസുകളുടെ സ്റ്റോപ്പ് ബൈപാസിലേക്കു മാറ്റാന്‍ തീരുമാനിച്ചത്.
ചെയര്‍പേഴ്സന്റെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ ബിനു പുളിക്കക്കണ്ടം, എബി ജെ. ജോസ്, ജോസുകുട്ടി പൂവേലില്‍, കെ.കെ. ഗിരീഷ്, കെ.എസ്. മനോജ്കുമാര്‍, ട്രാഫിക് എസ്ഐ എം.സി. രാജു, അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പി.കെ. ബാബു എന്നിവര്‍ പ്രസംഗിച്ചു.
ദീര്‍ഘദൂര സ്വകാര്യ ബസുകളുടെ സ്റ്റോപ്പ് മാറ്റം 12 മുതല്‍
10:42 PM Jun 08, 2023 | Deepika.com