പാലാ: പ്രധാന യോഗങ്ങളിൽ പങ്കെടുക്കാത്ത പൊതുമരാമത്തുവകുപ്പിന്റെ നടപടിക്കെതിരേ വിമര്‍ശനം. നഗരസഭ വിളിച്ചു ചേര്‍ക്കുന്ന പൊതുപ്രാധാന്യമുള്ള യോഗങ്ങളില്‍ പതിവായി പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ വിട്ടുനില്‍ക്കുകയാണെന്നു കൗണ്‍സിലര്‍ ബിനു പുളിക്കക്കണ്ടം കുറ്റപ്പെടുത്തി. ഇതേത്തുടര്‍ന്നു നഗരസഭാ ചെയര്‍പേഴ്സണ്‍ ജോസിന് ബിനോയും ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിച്ചു. ഗതാഗതപ്രശ്നം സംബന്ധിച്ചു വിളിച്ചുചേര്‍ത്ത രണ്ടു യോഗങ്ങളില്‍ ഉദ്യോഗസ്ഥര്‍ എത്തിയില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
ജനറല്‍ ആശുപത്രിയില്‍ വിളിച്ച യോഗത്തിലും ഉദ്യോഗസ്ഥര്‍ പങ്കെടുത്തില്ല. തുടര്‍ന്നു പങ്കെടുക്കാത്തതിനു കാരണം വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ഉദ്യോഗസ്ഥരെ ഫോണില്‍ വിളിച്ചു. വിവരം അറിഞ്ഞില്ലെന്ന വാദമാണ് ഉദ്യോഗസ്ഥര്‍ ഉയര്‍ത്തിയത്. നേരിട്ടു നോട്ടീസ് നല്കിയതും ഇതു സ്വീകരിച്ചതായി സീല്‍വച്ചു നല്കിയതും ചെയര്‍പേഴ്സണ്‍ ഉദ്യോഗസ്ഥര്‍ക്ക് അയച്ചു നല്കി. അപ്പോള്‍ തന്റെ ഓഫീസിലല്ല തൊട്ടപ്പുറത്തെ ഓഫീസിലാണ് കത്ത് ലഭിച്ചതെന്നായി ഉദ്യോഗസ്ഥന്. പിന്നെന്തിനാണ് വിലാസം മാറിയതു കൈപ്പറ്റിയതെന്നും ഒരേ വിഭാഗത്തിലെ ഓഫീസില്‍ വാങ്ങിയാള്‍ക്ക് തൊട്ടപ്പുറത്തേക്കു കൊടുക്കാന്‍ പറ്റാത്തതെന്താണെന്നുമുള്ള ചെയര്‍പേഴ്സന്റെ ചോദ്യത്തിന് ഉദ്യോഗസ്ഥന് ഉത്തരംമുട്ടി. തുടര്‍ന്ന് പത്തു മിനിറ്റിനുള്ളില്‍ നഗരസഭയില്‍ എത്തിയ പൊതുമരാമത്ത് ഉദ്യോഗസ്ഥന് ചെയര്‍പേഴ്സനു വിശദീകരണം നല്കി.
യോഗങ്ങളിൽ പങ്കെടുക്കാതെ ഉദ്യോഗസ്ഥർ; രൂക്ഷവിമർശനം
10:41 PM Jun 08, 2023 | Deepika.com