കാഞ്ഞിരപ്പള്ളി: അമല്‍ജ്യോതി എൻജിനിയറിംഗ് കോളജ് വിഷയം ചര്‍ച്ച ചെയ്യാനെത്തിയ ചീഫ് വിപ്പിനെ തടഞ്ഞ വിദ്യാർഥികള്ക്കെതിരേ കേസെടുത്തെന്ന വാര്‍ത്ത ശരിയല്ലെന്ന് ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് അറിയിച്ചു.
കോളജിലെ വിദ്യാർഥിനി ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ട് മൂന്നു ദിവസമായി നടന്ന ചര്‍ച്ചകളില്‍ സ്ഥലം എംഎല്‍എ എന്ന നിലയില്‍ പങ്കെടുത്തിരുന്നു. ആദ്യ ദിവസം വിദ്യാർഥികള്‍ അവരുടെ പ്രശ്നങ്ങള്‍ നേരിട്ട് പങ്കുവയ്ക്കുകയും അതിന് നീതിയുക്തമായ പ്രശ്നപരിഹാരം ഉണ്ടാകുമെന്ന് അറിയിച്ചതനുസരിച്ച് വളരെ സൗഹാര്‍ദമായി പിരിയുകയും ചെയ്യുകയാണുണ്ടായത്. വിദ്യാർഥികളില്‍നിന്ന് തനിക്കെതിരേ യാതൊരു അതിക്രമവും ഉണ്ടായിട്ടില്ലെന്നും വിദ്യാർഥികളെ സംബന്ധിച്ച് യാതൊരു പരാതിയും പോലീസില്‍ അറിയിച്ചിട്ടുമില്ലെന്നും ചീഫ് വിപ്പ് പറഞ്ഞു.
ഉന്നതവിദ്യാഭ്യാസ മന്ത്രി, സഹകരണ മന്ത്രി എന്നിവരും കോളജ് അധികൃതരും വിദ്യാർഥി പ്രതിനിധികളുമായി നടന്ന ചര്‍ച്ച സമാധാനപരമായി അവസാനിക്കുകയും ചെയ്ത സാഹചര്യത്തില്‍ ഇതൊരു വിവാദമാക്കേണ്ടതില്ലെന്നും ചീഫ് വിപ്പ് കൂട്ടിച്ചേര്‍ത്തു.
ചീഫ് വിപ്പിനെ തടഞ്ഞുവെന്ന വാര്‍ത്തയില്‍ വാസ്തവമില്ല: ഡോ. എന്‍. ജയരാജ്
10:41 PM Jun 08, 2023 | Deepika.com