പൂളക്കുറ്റി: സര്‍ക്കാര്‍ പ്രഖ്യാപിച്ച നാലു ലക്ഷം രൂപകൊണ്ട് സ്ഥലം വാങ്ങി വീട് വയ്ക്കാന്‍ പറ്റില്ലെന്ന് ഉരുൾപൊട്ടലിൽ വീടും കൃഷിയിടവും ഒലിച്ചുപോയ ഷാജു പുളിഞ്ചുവള്ളില്‍. നിലവിലെ ഭൂമിയില്‍ വീട് വയ്ക്കാന്‍ അനുമതിയില്ല. അതിനാൽ നിലവില്‍ ഉരുള്‍പൊട്ടലില്‍ നശിച്ച ഭൂമിക്ക് ന്യായവില എങ്കിലും നല്കി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാണ് ഷാജുവിന്റെ ആവശ്യം.
സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ ആശ്വാസകരമെങ്കിലും പൂളക്കുറ്റിയിലെ ദുരിതബാധിതരുടെ ആശങ്കകളും പ്രയാസങ്ങളും അവസാനിക്കുന്നില്ല. സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുക അപര്യാപതമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. നാലു ലക്ഷം രൂപയാണ് വീട് പൂര്‍ണമായും നഷ്ടപ്പെട്ടവര്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ദുരന്ത നിവാരണ അഥോറിറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരം പല പ്രദേശങ്ങളും വാസയോഗ്യമല്ല. അതുകൊണ്ടുതന്നെ വീട് നിര്‍മിക്കാന്‍ അനുമതി ലഭിക്കില്ല.
ഭൂമിയുടെ ന്യായ വില കണക്കാക്കിയാല്‍ തന്നെ സ്ഥലം വാങ്ങിക്കാന്‍ പോലും ഈ തുക തികയില്ല. മന്ത്രിസഭാ തീരുമാനം പ്രദേശവാസികള്‍ക്ക് ആശ്വാസകരമാണെങ്കിലും പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുന്നില്ലന്നാണ് നെടുംപുറംചാല്‍-പൂളക്കുറ്റി സംരക്ഷണ സമിതിയും പറയുന്നത്. പുനര്‍നിര്‍മാണത്തിനായി പ്രത്യേക പാക്കേജാണ് വേണ്ടതെന്നും ഇവര്‍ പറയുന്നു.
2022 ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലാണ് കണിച്ചാർ പഞ്ചായത്തിലെ പൂളക്കുറ്റി മേഖലയിൽ 30 സ്ഥലങ്ങളിൽ ഉരുൾപൊട്ടൽ ഉണ്ടായത്. മൂന്ന് ജീവനുകൾ നഷ്ടപ്പെടുകയും 200 ല്‍ അധികം ഏക്കര്‍ സ്ഥലത്ത് കൃഷിയും നശിക്കുകയും ചെയ്തു. റോഡുകളും പാലങ്ങളും തകർന്നു. കച്ചവട സ്ഥാപനങ്ങള്‍ക്കും നാശനഷ്ടമുണ്ടായി. തൊട്ടടുത്ത പഞ്ചായത്തുകളായ പേരാവൂര്‍, കോളയാട്, കേളകം എന്നിവടങ്ങളിലും നാശനഷ്ടമുണ്ടായിരുന്നു.
ദുരിതബാധിതരുടെ ആശങ്കകൾ അവസാനിക്കുന്നില്ല
12:45 AM Jun 08, 2023 | Deepika.com