കണ്ണൂർ: ട്രെയിനിൽ തീയിടുന്നതു പോലുള്ള സംഭവങ്ങൾ ആവർത്തിക്കുന്നതിന്റെ പശ്ചാത്തലത്തിൽ കണ്ണൂർ റെയിൽവേ സ്റ്റേഷനിലും പരിസരങ്ങളിലും സുരക്ഷ ശക്തമാക്കി. റെയിൽവേ സ്റ്റേഷന്റെ വിവിധ ഭാഗങ്ങൾ നിരീക്ഷിക്കാനായി ഭാരത് പെട്രോളിയം കോർപറേഷൻ ഡിപ്പോയ്ക്ക് സമീപമടക്കം വാച്ച് ടവറുകളും ലൈറ്റുകളും സ്ഥാപിക്കും. കൂടാതെ റെയിൽവേ പോലീസിന്റെ പ്രത്യേക സംഘം രാത്രികാല പട്രോളിംഗും നടത്തും. നിലവിൽ ട്രെയിനിന് തീവച്ച സ്ഥലത്തും പരിസരപ്രദേശങ്ങളിലും ഹൈമാസ്റ്റ് ലൈറ്റുകളും സിസിടിവി കാമറകളും സ്ഥാപിക്കും. റെയിൽവേ പോലീസ്, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സുരക്ഷ ശക്തമാക്കുന്നതിനായി വിവിധങ്ങളായ പദ്ധതികളാണ് നടപ്പാക്കുക. പാളങ്ങൾ മുറിച്ചുകടക്കുന്നവർക്കെതിരേയും നടപടികൾ ശക്തമാക്കും. ഇതു സംബന്ധിച്ച നിർദേശമടങ്ങിയ ബോർഡുകൾ കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിൽ സ്ഥാപിച്ചു. നിയമപരമായി അനുവദനീയമായ കവാടങ്ങളിലൂടെ മാത്രമേ സ്റ്റേഷനുകളിൽ പ്രവേശിക്കാനും പുറത്തേക്കു കടക്കാനും അനുവദിക്കുകയുള്ളൂ.
സുരക്ഷയുടെ ഭാഗമായി റെയിൽവേ സ്റ്റേഷന്റെ കിഴക്കുഭാഗത്ത് ഫെൻസിംഗ് സ്ഥാപിക്കും. സ്റ്റേഷനു ചുറ്റുമുള്ള മതിലുകളുടെ തകർന്ന ഭാഗങ്ങൾ പുനർനിർമിക്കുകയും ഇനിയും നിർമാണം പൂർത്തിയാക്കാനുള്ള ഭാഗങ്ങളുടെ നിർമാണം അടിയന്തരമായി പൂർത്തിയാക്കുകയും ചെയ്യും. റെയിൽവേ ക്വാർട്ടേഴ്സിന്റെ മതിലുകളും അതിവേഗം പൂർത്തിയാക്കും. സുരക്ഷയുടെ ഭാഗമായി താവക്കര വഴി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് വരുന്ന വഴി പോലീസ് അടച്ചു. ഇതിലൂടെ റെയിൽപാളം മുറിച്ചുകടന്നാൽ കർശന നടപടിയെടുക്കുമെന്ന് റെയിൽവേ പോലീസ് അറിയിച്ചിട്ടുണ്ട്.
സുരക്ഷ ഉറപ്പാക്കാൻ ജനകീയ പങ്കാളിത്തവും അനിവാര്യം
സ്റ്റേഷനുകളിലും പരിസരങ്ങളിലും സംശയകരമായ രീതിയിൽ ഏതെങ്കിലും വ്യക്തികളെയോ വസ്തുക്കളോ കണ്ടാലുടൻ റെയിൽവേ പോലീസിനെ വിവരമറിയിക്കണം. കുട്ടികൾ റെയിൽവേ പാളങ്ങളിൽ കല്ലുകൾ വയ്ക്കുന്നത് ട്രാക്കുകൾക്ക് വിള്ളലുണ്ടാക്കുന്നതിനും പരിഭ്രാന്തി പരത്തുന്നതിനും കാരണമാകും.
അത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ പൊതുജനങ്ങളും ശ്രദ്ധിക്കണം. ആരെങ്കിലും ട്രെയിനിനു നേരേ കല്ലെറിയുന്നതു കണ്ടാൽ അവരുടെ ഫോട്ടോയെടുത്ത് റെയിൽവേ പോലീസിനു നല്കുന്നത് കുറ്റവാളികളെ പെട്ടെന്നുതന്നെ പിടികൂടുന്നതിനും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതു തടയുന്നതിനും ഉപകരിക്കും.
വിളിക്കാം 139ലും 112ലും
എന്തെങ്കിലും അനിഷ്ടസംഭവങ്ങളും സംശയാസ്പദ സാഹചര്യമോ ശ്രദ്ധയിൽപെട്ടാൽ റെയിൽവേ ഹെൽപ്ലൈൻ നമ്പറായ 139ലോ പോലീസ് ഹെൽപ്ലൈൻ നമ്പറായ 112ലോ വിളിച്ചറിയിക്കാം.
യാത്രക്കാർക്കും അവരുടെ വസ്തുവകകൾക്കും സംരക്ഷണം നല്കുന്നതിനു വേണ്ടി റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ജനമൈത്രി പോലീസുമായി സഹകരിച്ച് പൊതുജന പങ്കാളിത്തത്തോടെ മിത്രാ യോജന എന്ന പദ്ധതിയും നടത്തിവരുന്നുണ്ട്. റെയിൽവേ പാളങ്ങൾക്കു സമീപമുള്ള വീട്ടുകാർക്കും സമീപ പ്രദേശത്തെ സ്കൂളുകൾ കേന്ദ്രീകരിച്ചും പ്രദേശത്തെ വാർഡ് മെംബർമാരെയും സന്നദ്ധ പ്രവർത്തകരെയും കൂടി ഉൾപ്പെടുത്തി ബോധവത്കരണ ക്ലാസുകളും നടത്തുന്നുണ്ട്.
കരുതലോടെ യാത്ര ചെയ്യാം
യാത്രയ്ക്കിടെയുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ അല്പം കരുതൽ ഉപകരിച്ചേക്കും. പാളങ്ങൾ മുറിച്ചുകടക്കുന്നതും മൊബൈലിൽ സംസാരിച്ചുകൊണ്ട് പാളങ്ങൾക്കു സമീപത്തുകൂടി നടക്കുന്നതും അപകടം ക്ഷണിച്ചുവരുത്തും. ട്രെയിനുകളുടെ വാതിൽ പടികളിലിരുന്ന് യാത്ര ചെയ്യുന്നത് ട്രെയിനിൽ നിന്നും തെറിച്ചുവീണ് അപകടം വരുത്തുന്നതിനിടയാക്കും. തിടുക്കത്തിൽ കയറുമ്പോൾ തെന്നിവീഴുന്നതുപോലുള്ള അപകടങ്ങൾ ഒഴിവാക്കാൻ ട്രെയിൻ പുറപ്പെടുന്ന സമയത്തിന് അരമണിക്കൂർ മുന്പേ സ്റ്റേഷനിലെത്തുന്നത് നല്ലതാണ്. ദീർഘദൂര യാത്രക്കാർ അവർക്കായുള്ള വിശ്രമ മുറികളിൽ തങ്ങി ട്രെയിൻ പുറപ്പെടുന്നതിന് അരമണിക്കൂർ മാത്രം മുന്പ് പ്ലാറ്റ്ഫോമിലിറങ്ങിയാൽ പ്ലാറ്റ്ഫോമിലെ അധിക തിരക്ക് ഒരു പരിധിവരെ നിയന്ത്രിക്കാനാകും.
സുരക്ഷ ഉറപ്പാക്കാൻ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വാച്ച് ടവറും നൈറ്റ് പട്രോളിംഗും
12:43 AM Jun 08, 2023 | Deepika.com