പരിയാരം: വയറിളക്കവും ഛര്‍ദ്ദിയും പനിയും ബാധിച്ചതിനെത്തുടര്‍ന്ന് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് കാമ്പസ് ഹോസ്റ്റലുകളിലെ വിദ്യാര്‍ഥികള്‍ അവധിയിൽ പ്രവേശിച്ചു. യൂണിവേഴ്സിറ്റി, ഇന്റേണല്‍ പരീക്ഷകളില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍ ഒഴികെയുള്ളവര്‍ക്കാണ് മുന്‍ കരുതല്‍ നടപടിയെന്ന നിലയില്‍ 11 വരെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കാമ്പസിനകത്ത് ഹോസ്റ്റലില്‍ ഉപയോഗിക്കുന്ന കുടിവെള്ളത്തില്‍ നിന്നാണ് വിദ്യാര്‍ഥികള്‍ക്ക് അസുഖം ബാധിച്ചതെന്നാണ് പ്രാഥമിക നിഗമനം.
കാലങ്ങളായി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍ അനുഭവിക്കുന്ന ദുരിതമാണ് കുടിവെള്ള പ്രശ്നം. വേനല്‍ കനക്കുമ്പോള്‍ കാമ്പസിനകത്തെ കുടിവെള്ളത്തിന്റെ ലഭ്യത പൂര്‍ണമായി കുറഞ്ഞുവരുന്നത് വര്‍ഷങ്ങളായി തുടരുകയാണ്. സ്വന്തം ചെലവിലാണ് പലപ്പോഴും വിദ്യാര്‍ഥികള്‍ ഹോസ്റ്റലുകളിലേക്ക് പ്രാഥമിക കൃത്യത്തിന് പോലും വെള്ളം എത്തിക്കുന്നത്. ലക്ഷങ്ങള്‍ ചെലവഴിച്ച് മെഡിക്കല്‍ കോളജിന് മുന്നില്‍ സ്ഥാപിച്ച ജലസംഭരണി കാലങ്ങളായി അധികൃതര്‍ തിരിഞ്ഞുനോക്കാത്തതിനാൽ നശിച്ചുകിടക്കുകയാണ്. കാമ്പസിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ പലപ്പോഴും പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നെങ്കിലും ഫലമുണ്ടായില്ല.
വെള്ളത്തിന്റെ ദൗര്‍ലഭ്യം കാരണം പലപ്പോഴും വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകള്‍ മുടങ്ങുന്ന അവസ്ഥവരെ ഉണ്ടായിട്ടുണ്ട്. പ്രശ്നത്തിന് പരിഹാരം കാണാമെന്ന് അധികാരികള്‍ പറയുന്നതല്ലാതെ കൃത്യമായ ബദല്മാര്ഗമൊരുക്കാന് ഇന്നേവരെ സാധിച്ചിട്ടില്ല.
പ്രശ്നപരിഹാരത്തിനായി കമ്യൂണിറ്റി മെഡിസിന് വിഭാഗം മേധാവിയുടെ ചുമതലയിലുള്ള എൻജിനിയറിംഗ് വിഭാഗം പരിശോധന നടത്തേണ്ടതാണെന്ന് ചൂണ്ടിക്കാട്ടി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പൽ സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുണ്ട്.
കണ്ണൂര്‍ ഗവ. മെഡി. കോളജിൽ കുടിവെള്ളത്തില്‍നിന്ന് വിഷബാധ
12:54 AM Jun 07, 2023 | Deepika.com