പയ്യന്നൂര്‍: ഹോട്ടല്‍ ജീവനക്കാരനെ കൈയേറ്റം ചെയ്ത സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത പ്രതിയുടെ പരാക്രമം പോലീസ് സ്റ്റേഷനിലും. സ്റ്റേഷനിലെ സിസിടിവി നശിപ്പിക്കുകയും ചുമര് വൃത്തികേടാക്കുകയും പോലീസുകാര്‍ക്കു നേരെ കൈയേറ്റത്തിനു ശ്രമിക്കുകയും ചെയ്തു. പൊതുമുതല്‍ നശിപ്പിക്കുന്നതുള്‍പ്പടെയുള്ള വകുപ്പുകളിൽ അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
കാങ്കോല്‍ ആലപ്പടമ്പ പള്ളിമുക്കിലെ വൈക്കതശേരി ബ്ളെസനാണ് (23) റിമാൻഡിലായത്. ശനിയാഴ്ച രാത്രി പയ്യന്നൂര്‍ പഴയ ബസ്സ്റ്റാൻഡിനടുത്ത റോയല്‍ ഹോട്ടലില്‍ ബഹളമുണ്ടാക്കി ജീവനക്കാരെ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുന്നത് കണ്ടാണു നൈറ്റ് പട്രോളിംഗിനിടെ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
ഇരുമ്പുവടി കൊണ്ടടിച്ച് പരിക്കേല്പ്പിച്ചതായുള്ള ഹോട്ടലിലെ കാഷ്യര്‍ തലശേരി പൊന്ന്യം സ്വദേശി കെ.പി. ഉമ്മറിന്റെ പരാതിയില്‍ പോലീസ് കേസെടുത്തു. ഇതേതുടര്‍ന്ന് ബ്ളെസനെ സ്റ്റേഷനിലേക്കു കൊണ്ടുവരുന്നതിനിടെ ജീപ്പിനുള്ളില്‍ വച്ചും സ്റ്റേഷനിലെത്തിയപ്പോഴും പോലീസുകാര്‍ക്കുനേരെ കൈയേറ്റശ്രമവുമുണ്ടായി.
ലോക്കപ്പിന്റെ മുകളിലുള്ള സിസിടിവി കാമറയുള്‍പ്പെടെ നശിപ്പിക്കുകയും ചുമരുകള്‍ എഴുതി വികൃതമാക്കുകയും വിവിധതരം സ്റ്റിക്കറുകള്‍ പതിക്കുകയും ചെയ്തു. 20,000 രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.
കസ്റ്റഡിയിലെടുത്ത പ്രതി സ്റ്റേഷനിലെ സിസിടിവി നശിപ്പിച്ചു
12:42 AM Jun 05, 2023 | Deepika.com