കൊച്ചി: നഗര മേഖലകളിലെ മാലിന്യങ്ങള്‍ ബ്രഹ്മപുരത്തേക്ക് വീണ്ടും കൊണ്ടുപോകാനുള്ള കൊച്ചി കോര്‍പറേഷന്റെ നീക്കത്തിന് തിരിച്ചടി. ബ്രഹ്മപുരത്ത് മാലിന്യം നിക്ഷേപിക്കാന്‍ തത്കാലം അനുമതി നല്‍കാനാകില്ലെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി പി. രാജീവ് വ്യക്തമാക്കി. ഇക്കാര്യം മേയറോട് നേരത്തെ വ്യക്തമാക്കിയിരുന്നതാണെന്ന് കൂടി പറഞ്ഞതോടെ മാലിന്യ വിഷയത്തില്‍ മേയര്‍ അനില്‍കുമാറും മന്ത്രിയും രണ്ടു തട്ടിലാണെന്ന സൂചനകളും പുറത്തുവരുന്നു.
സ്വകാര്യ ഏജന്‍സികളെ നിയോഗിച്ചുള്ള മാലിന്യ നീക്കം പാളിയതോടെയാണ് പഴയതുപോലെ ബ്രഹ്മപുരത്തേക്ക് മാലിന്യം കൊണ്ടുപോകുന്നതിന് സര്‍ക്കാരിനോട് അനുമതി തേടാനുള്ള നീക്കം മേയര്‍ ആരംഭിച്ചത്. തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷുമായും ജില്ലയുടെ ചുമതലയുള്ള മന്ത്രി പി.രാജീവുമായും നടക്കുന്ന ചര്‍ച്ചയില്‍ ബ്രഹ്മപുരം തുറന്നു തരണമെന്ന് ആവശ്യപ്പെടാനായിരുന്നു തീരുമാനം.
എന്നാല്‍ മന്ത്രി അർധശങ്കയില്ലാതെ കാര്യം വ്യക്തമാക്കിയതോടെ മറ്റ് മാര്‍ഗങ്ങള്‍ തേടേണ്ടിവരും കോര്പറേഷന്. ബ്രഹ്മപുരം വീണ്ടും തുറക്കുന്നതിനോട് മാത്രമേ മന്ത്രിക്ക് വിയോജിപ്പുള്ളു. പ്രശ്നം ചര്‍ച്ച ചെയ്യാന്‍ അടുത്താഴ്ച യോഗം ചേരുമെന്ന് മന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തുകയാകും യോഗത്തിന്റെ പ്രധാന അജണ്ട.
നഗരത്തിലെ മാലിന്യനീക്കം അട്ടിമറിക്കാന്‍ രാഷ്ട്രിയ ഗൂഢാലോചന നടക്കുന്നതായി കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തില്‍ മേയര്‍ ആരോപിച്ചിരുന്നു. മാലിന്യം പുറത്തേക്കു കൊണ്ടുപോകാനായി കരാര്‍ എടുത്തിരിക്കുന്ന ഏജന്‍സികളെ ഓടിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും ഇതിനു പിന്നില്‍ നിക്ഷിപ്ത താത്പര്യക്കാരാണെന്നും അദ്ദേഹം പറഞ്ഞു.
പിന്നില്‍ യുഡിഎഫാണോയെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കാതെ പണത്തിന്റെ സ്വാധീനം ഉണ്ടെന്നാണ് മേയര്‍ പറഞ്ഞത്. ബ്രഹ്മപുരത്തുണ്ടായ മാറ്റങ്ങള്‍ പലരെയും പ്രകോപിപ്പിക്കുന്നുണ്ടെന്നും ഇവര്‍ ആരൊക്കെയാണ് ഇപ്പോള്‍ പറയാനില്ലെന്നും മേയര്‍ പറഞ്ഞു.
മാലിന്യം തത്കാലം ബ്രഹ്മപുരത്തേക്ക് വേണ്ട
12:26 AM Jun 05, 2023 | Deepika.com