കളമശേരി: പൊതുസ്ഥലങ്ങളില്‍ തള്ളാന്‍ മാലിന്യം കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. കളമശേരി മണ്ഡലം മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന "ശുചിത്വത്തിനൊപ്പം കളമശേരി' പദ്ധതിയുടെ ത്രിദിന ജനകീയ ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാമ്പയിന്റെ ഭാഗമായി വൃത്തിയാക്കിയ ശേഷം ലഭ്യമായ സ്ഥലങ്ങളില്‍ എംഎല്‍എ ഫണ്ടും സിഎസ്ആറും ഉപയോഗിച്ച് ഓപ്പണ്‍ ജിമ്മുകളും ഓപ്പണ്‍ പാര്‍ക്കുകളും സ്ഥാപിക്കും. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷത്തൈകളും ചെടികളും വച്ചുപിടിപ്പിക്കും. മാലിന്യം വലിച്ചെറിയുന്നതിനെതിരെ നിരീക്ഷണം ശക്തമാക്കുന്നതിനായി സിസിടിവി കാമറകള്‍ സ്ഥാപിക്കും. മാലിന്യ നിര്‍മാര്‍ജനത്തില്‍ ഹരിതകർമസേന സ്തുത്യര്‍ഹമായ സേവനമാണ് കാഴ്ചവയ്ക്കുന്നത്. മാലിന്യത്തിനെതിരെ കുടുംബശ്രീയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ആരോഗ്യവിഭാഗവും മികച്ച പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.
നമ്മുടെ മാലിന്യം സംസ്കരിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ് എന്ന ഉത്തമ ബോധ്യത്തോടു കൂടി മുന്നോട്ട് പോകണമെന്ന് പരിപാടിയുടെ ഭാഗമായി ഹൈബി ഈഡന് എംപി പറഞ്ഞു. രാഷ്ട്രീയത്തിനും ജാതിമത ചിന്തകള്‍ക്കും അതീതമായി വരും തലമുറയ്ക്കായി എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ത്രിദിന ജനകീയ ശുചീകരണ പരിപാടിയുടെ രണ്ടാം ദിനത്തില്‍ വന്‍ ജനപങ്കാളിത്തം ഉണ്ടായിരുന്നു. പരിപാടിയുടെ മൂന്നാം ദിനമായ ഇന്ന് വൃത്തിയാക്കി വീണ്ടെടുത്ത സ്ഥലങ്ങളില്‍ വൃക്ഷത്തൈകള്‍ നട്ടും ചെടികള്‍ വച്ച് പിടിപ്പിച്ചും പരിസരം മോടി പിടിപ്പിക്കും.
പൊതുസ്ഥലത്ത് മാലിന്യം തള്ളല്‍ : വാഹനങ്ങള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി: മന്ത്രി പി. രാജീവ്
12:26 AM Jun 05, 2023 | Deepika.com