കടുത്തുരുത്തി: മുണ്ടാറിലേക്ക് പാലം വരുമോ. പാലം വേണമെന്ന നാട്ടുകാരുടെ പതിറ്റാണ്ടുകളായിട്ടുള്ള ആവശ്യം യാഥാര്‍ഥ്യമാവുമോ. അതല്ല, പാലം നിര്‍മിക്കാന്‍ കഴിഞ്ഞാല്‍ തന്നെ അതിനിനിയും എത്രനാള്‍ കാത്തിരിക്കേണ്ടി വരും. അപകടങ്ങള്‍ ഉണ്ടാകുമ്പോഴാണ് മാത്രമാണ് ഇവിടെ പാലത്തിന്റെ കാര്യം സജീവമാകുന്നത്. പാലം ഇല്ലാത്തതിനാല്‍ വള്ളത്തില്‍ മറുകരയെത്താന്‍ ശ്രമിക്കുന്നതിനിടെ കുഴഞ്ഞുവീണ റിട്ട. പോലീസ് ഉദ്യോഗസ്ഥൻ മുണ്ടാര്‍ ഒന്നാം നമ്പര്‍ പുത്തന്‍പുരയില്‍ വി. ശശിധരന്(72) നാളുകള്‍ക്ക് മുമ്പ് മരിച്ചിരുന്നു.
ഇതേത്തുടര്‍ന്ന് പാലത്തിനു വേണ്ടിയുള്ള മുറവിളി വീണ്ടും സജീവമായി. നെഞ്ചുവേദനയും ക്ഷീണവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പോകാന്‍ തലയോലപ്പറമ്പ് പഞ്ചായത്തിലെ തേവലക്കാട്ടെ കന്യാക്കോണിലേക്ക് എത്താന്‍ കരിയാര്‍ മുറിച്ചു കടക്കാന്‍ വള്ളത്തില്‍ കയറുന്നതിനിടെയാണ് ശശിധരന് വെള്ളത്തിലേക്ക് കുഴഞ്ഞുവീണത്. ഉടന്‍തന്നെ സമീപത്ത് ഉണ്ടായിരുന്നവര്‍ ചേര്‍ന്ന് വെള്ളത്തില്‍ നിന്ന് പൊക്കിയെടുത്ത ശശിധരനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പാലവും റോഡും ഉണ്ടായിരുന്നെങ്കില്‍ ഈ മരണം ഒരുപക്ഷേ ഒഴിവാക്കാനാവുമായിരുന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്. നിരവധിയായ ജനകീയ സമരങ്ങള്‍ക്കും പ്രതിഷേധങ്ങള്ക്കുംശേഷം മുണ്ടാറിലേക്ക് എഴുമാംകായലിനു കുറുകെ പാലം നിര്‍മിക്കാന്‍ തൂണുകള്‍ സ്ഥാപിച്ചപ്പോഴാണ് പാലം പണി നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ട് ഉള്‍നാടന്‍ ജലഗതാഗത വകുപ്പിന്റെ സ്റ്റോപ്പ് മെമ്മോ ലഭിക്കുന്നത്. ഇതോടെയാണ് മുണ്ടാറിലേക്കുള്ള പാലം പണി നിര്‍ത്തിവയ്ക്കേണ്ടി വന്നത്.
കഴിഞ്ഞ പ്രളയത്തിനുശേഷം പാലങ്ങളുടെ നിര്‍മാണത്തിന് ഉള്‍നാടന്‍ ജലഗതാഗത വിഭാഗത്തിന്റെ അനുമതികൂടി വേണമെന്ന നിബന്ധനയാണ് മുണ്ടാറിലെ പാലം പണി തടസപ്പെടാനിടയാക്കിയത്. പാലത്തിന്റെ നടുക്കുള്ള രണ്ട് പില്ലറുകള്‍ തമ്മില്‍ 14 മീറ്റര്‍ അകലം ഉണ്ടാവണമെന്നാണ് ഉള്‍നാടന്‍ ജലഗതാഗത വിഭാഗത്തിന്റെ നിബന്ധന. വലിയ തടികള്‍ പ്രളയത്തില്‍ ഒഴുകിവന്നാല്‍ പാലത്തിന്റെ തൂണുകളില്‍ തട്ടി അവയുടെ സഞ്ചാരം തടസപ്പെടുന്നത് ഒഴിവാക്കാനാണ് ഇത്തരത്തിലൊരു വ്യവസ്ഥ കൊണ്ടുവന്നത്. ഇറിഗേഷന്‍ വകുപ്പിന്റെ അനുമതി വാങ്ങി നിര്‍മാണം ആരംഭിച്ച പാലത്തിന്റെ നടുവിലെ രണ്ടു തൂണകള്‍ തമ്മിലുള്ള അകലം നിലവില്‍ പത്തു മീറ്റര്‍ മാത്രമായതാണ് ഉള്‍നാടന്‍ ജലഗതാഗത വിഭാഗം നിര്‍മാണം നിര്‍ത്തി വയ്ക്കാന്‍ ആവശ്യപ്പെട്ട് സ്റ്റോപ്പ് മെമ്മോ നല്കാനടയാക്കിയത്.
പാലത്തിന്റെ നടുവിലെ തൂണുകളില്‍ ഒന്നു നീക്കി അകലം പാലിക്കാനായുള്ള നടപടികള്‍ക്കായി പാലത്തിന്റെ നിര്‍മാണം നടത്തുന്ന എല്‍എസ്ജിഡി വിഭാഗം സര്‍ക്കാരിലേക്ക് കത്തയച്ചിരുന്നെങ്കിലും തുടര്‍ നടപടികളൊന്നുമുണ്ടായില്ല. സാങ്കേതിക പ്രശ്നങ്ങളില്‍ തട്ടി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുടങ്ങുമോയെന്ന ആശങ്കയിലാണ് നാട്ടുകാര്‍.
പാലവും റോഡും ഇല്ലാത്തതാണ് മുണ്ടാറുകാര് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതമൂലം അടിയന്തര ഘട്ടങ്ങളില്‍ ചികിത്സ കിട്ടാതെ നിരവധിപ്പേരുടെ ജീവന് പൊലിഞ്ഞിട്ടുണ്ട്.
ഇനിയെങ്കിലും അധികാരികള്‍ കണ്ണുതുറന്ന് ഇവിടുത്തെ പാവങ്ങളുടെ ജീവിതം സുരക്ഷിതമാക്കാനുള്ള വികസന പ്രവര്‍ത്തനം നടപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വരുമോ, മുണ്ടാറിലേക്ക് പാലം !
11:42 PM Jun 04, 2023 | Deepika.com