മൂന്നിലവ്: പഞ്ചായത്തിലാരംഭിച്ച മാലിന്യ സംസ്കരണ പ്ലാന്റ് നാട്ടുകാരെ വലയ്ക്കുന്നു. പഞ്ചായത്ത് ഒൻപതാം വാർഡിൽ മീനച്ചിലാറിന്റെ കൈവഴിയായ മരുതുംപാറ തോടിനോടു ചേർന്നാണ് പ്ലാന്റ് പ്രവർത്തിച്ചു തുടങ്ങിയത്.
സംസ്ഥാന സർക്കാരിന്റെ സ്റ്റാർട്ട്അപ്പ് പദ്ധതിയിൽപ്പെടുത്തി അമ്പലപ്പുഴ കേന്ദ്രമായ കമ്പനിയാണ് പ്ലാന്റ് തുടങ്ങിയിരിക്കുന്നത്. വിവിധ ഭാഗങ്ങളിൽനിന്ന് അറവുശാല മാലിന്യങ്ങൾ ഉൾപ്പടെയുള്ളവയാണ് ഇവിടെ എത്തിച്ചിരിക്കുന്നത്. വളം നിർമാണ ഫാക്ടറിയെന്നാണ് അന്വേഷിച്ചവരോടു ആദ്യം പറഞ്ഞിരുന്നത്. സ്കൂളുകളും മറ്റു സ്ഥാപനങ്ങളുമുള്ള ജനവാസ കേന്ദ്രത്തോടു ചേർന്നാണു സ്ഥാപനം ആരംഭിച്ചിരിക്കുന്നത്.
തോട്ടിലേക്ക്
പഞ്ചായത്ത് പ്രസിഡന്റ് പി.എൽ. ജോസഫ്, വൈസ് പ്രസിഡന്റ് അലക്സ് എന്നിവരുടെ നേതൃത്വത്തിൽ മെഡിക്കൽ ഓഫീസർ, മറ്റ് ആരോഗ്യപ്രവർത്തകർ എന്നിവർ പ്ലാന്റിൽ പരിശോധന നടത്തി.
യാതൊരു സുരക്ഷാ മാനദണ്ഡവുമില്ലാതെയാണ് പ്ലാന്റ് പ്രവർത്തിക്കുന്നതെന്ന് ഇവർ പറഞ്ഞു. സിമന്റ് ഉപയോഗിച്ച് ഏതാനും ചുരുളുകളും ടാങ്കുകളുമാണ് ഇവിടെയുള്ളത്. ഇതിലും തുറസായ സ്ഥലത്തു മാലിന്യം കൂട്ടിയിട്ടിരിക്കുകയാണ്. മഴപെയ്യുമ്പോൾ വെള്ളം പുറത്തേക്ക് ഒഴുകും. ഇതോടൊപ്പം മാലിന്യവും പുറത്തുവരുന്നു. ഇത് എത്തുന്നത് മരുതുംപാറ തോട്ടിലേക്കാണ്.
പഞ്ചായത്ത് രംഗത്ത്
മഴക്കാലം തുടങ്ങിയതോടെ പകർച്ചവ്യാധികൾ പടർന്നുപിടിക്കാനുള്ള സാധ്യതയും ഏറെയാണ്. പ്ലാന്റ് പ്രവർത്തനം ആരംഭിച്ചിട്ട് 12 ദിവസം മാത്രമേ ആയിട്ടുള്ളൂ. ഇത്രയും ദിവസംകൊണ്ടുതന്നെ പ്ലാന്റ് തലവേദനയായെന്നാണ് നാട്ടുകാരുടെ ആരോപണം. ടൺകണക്കിനു മാലിന്യം ഇവിടെ എത്തിക്കുന്നുണ്ട്. പ്ലാന്റിന്റെ ആശാസ്ത്രീയമായ പ്രവർത്തനത്തിനെതിരേ ജനങ്ങളെ സംഘടിപ്പിച്ചു സമരപരിപാടികൾ ആരംഭിക്കുമെന്നു പഞ്ചായത്ത് പ്രസിഡന്റ് പി.എൽ. ജോസഫ് പറഞ്ഞു.
മൂന്നിലവിൽ ജനം മൂക്കുപൊത്തുന്നു
10:40 PM Jun 04, 2023 | Deepika.com