കോട്ടയം: നവീകരിച്ച ഈരാറ്റുപേട്ട-വാഗമണ്‍ റോഡിന്റെ ഉദ്ഘാടനം ഏഴിന് നടക്കും. തകര്‍ന്നു കിടന്നിരുന്ന റോഡ് 20 കോടി രൂപ അനുവദിച്ച് ബിഎം ആന്‍ഡ് ബിസി നിലവാരത്തില്‍ റീ ടാറിംഗ് നടത്തി സൈഡ് കോണ്‍ക്രീറ്റിംഗ്, ഓട നിര്‍മാണം, കലുങ്ക് നിര്‍മാണം, സംരക്ഷണഭിത്തികള്‍ തുടങ്ങിയവ പൂര്‍ത്തീകരിച്ചുമാണ് ആധുനിക നിലവാരത്തിലേക്ക് ഉയര്‍ത്തിയത്. ഇതുകൂടാതെ കൂടുതല്‍ സ്ഥലം ഏറ്റെടുത്ത് വീതി കൂട്ടി, റീടാര്‍ ചെയ്യുന്നതിന് 64 കോടി രൂപ കിഫ്ബി മുഖേനയും അനുവദിച്ചിട്ടുണ്ട്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്ക് ആയിരുന്നു നിര്‍മാണ ചുമതല.
2021 ഫെബ്രുവരിയില്‍ പണി തുടങ്ങിയെങ്കിലും ആദ്യം കരാര്‍ ഏറ്റെടുത്ത കമ്പനി സമയബന്ധിതമായി പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതില്‍ വീഴ്ച വരുത്തിയതിനാല്‍ കരാറുകാരന്റെ നഷ്ടോത്തരവാദിത്വത്തില്‍ അവരെ നീക്കം ചെയ്തിരുന്നു.
2023 ജനുവരിയില്‍ത്തന്നെ സൈറ്റ് പുതിയ കരാറുകാരന് കൈമാറിയിരുന്നു. ആദ്യഘട്ടമായി തീക്കോയി മുതല്‍ വാഗമണ്‍ വരെയുള്ള ഭാഗത്ത് ഏറ്റവും മോശമായി കിടന്നിരുന്ന റോഡ് യുദ്ധകാലാടിസ്ഥാനത്തില്‍ പുനര്‍നിര്‍മിച്ചു. വാഗമണ്‍വരെ ശേഷിക്കുന്ന ഭാഗത്ത് ഒന്നാംഘട്ട ബിഎം ടാറിംഗും തുടര്‍ന്ന് രണ്ടാംഘട്ട ഉപരിതല ടാറിംഗും വേഗത്തില്‍ പൂര്‍ത്തീകരിച്ചു.
ഏഴിനു വൈകുന്നേരം നാലിനു മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഈരാറ്റുപേട്ട സെന്‍ട്രല്‍ ജംഗ്ഷനില്‍ നടക്കുന്ന ചടങ്ങില്‍ ഉദ്ഘാടനം നിര്‍വഹിക്കും. മന്ത്രി വി.എന്‍. വാസവന് അധ്യക്ഷത വഹിക്കും. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ തുടങ്ങിയവർ പ്രസംഗിക്കും.
ഈരാറ്റുപേട്ട - വാഗമണ്‍ റോഡ് ഉദ്ഘാടനം ഏഴിന്
10:40 PM Jun 04, 2023 | Deepika.com