പയ്യന്നൂര്‍: ഉപയോഗ രഹിതമായതിനെതുടര്‍ന്ന് ഉപേക്ഷിക്കപ്പെട്ട തുരുമ്പുകയറിയ സൈക്കിളുകള്‍ വിവിധയിടങ്ങളില്‍നിന്ന് ശേഖരിച്ച് 100 സൈക്കിളുകള്‍ ഉപയോഗ യോഗ്യമായിരിക്കുകയാണ് കണ്ടങ്കാളി ഷേണായി സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകള്‍.
മേയ് നാലിന് നടന്ന ക്യാമ്പില്‍ നിന്ന് ലഭിച്ച "റീസൈക്കിളിംഗ്, റിപ്പയര്‍, റീയൂസ്' എന്ന ആശയം കേഡറ്റുകളുടെ പ്രോജക്ട് കോ-ഓര്‍ഡിനേറ്ററായ സ്കൂളിലെ അധ്യാപകന് സി.വി. രാജു പങ്കുവെച്ചതാണ് പദ്ധതിക്ക് വഴിമരുന്നിട്ടത്. സോഷ്യല്‍ മീഡിയയിലൂടെയും പത്രമാധ്യമങ്ങളിലൂടേയും പഴയ സൈക്കിളുകള്‍ ആവശ്യപ്പെട്ടുള്ള പ്രചരണത്തിന് വന്‍ പ്രതികരണവും ലഭിച്ചു. മത്സ്യക്കച്ചവടക്കാരനായ മൂരിക്കൊവ്വലിലെ റഹീം ഒരാഴ്ചയോളം ഇന്ധനമുള്‍പ്പെടെ തന്റെ വാഹനം സൈക്കിളുകള്‍ കൊണ്ടുരുന്നതിനായി വിട്ടുകൊടുത്തതും സൈക്കിള്ശേഖരം എളുപ്പമാക്കി.
കണ്ണൂര്‍-കാസർഗോഡ് ജില്ലകളുടെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് കേഡറ്റുകള്‍ പഴയ സൈക്കിളുകള്‍ ശേഖരിച്ചത്. ഇവയുടെ ഉപയോഗിക്കാന്‍ കഴിയുന്ന ഭാഗങ്ങള്‍ ചേര്‍ത്ത് ഇവര്‍ തയാറാക്കിയത് 108 സൈക്കിളുകൾ. ഈ സൈക്കിളുകള്‍ പെയിന്റടിച്ച് പുതുമയുള്ളതാക്കി സ്കൂളിലെ തെരഞ്ഞെടുത്ത നിര്‍ധനരായ 103 കുട്ടികള്‍ക്കാണ് സൗജന്യമായി വിതരണം ചെയ്തത്. ഉച്ചക്ക് ഭക്ഷണം കഴിക്കാനായി പോകുന്ന കുട്ടികളുടെ ഉപയോഗത്തിനായി അഞ്ച് സൈക്കിളുകളും നീക്കിവച്ചു. വിദ്യാര്‍ഥികളുടെ പൊതു ഉപയോഗത്തിനായി സ്കൂളില്‍ സൈക്കിളുകള്‍ സൂക്ഷിക്കുന്ന സൈക്കിള്‍ കോര്‍ണറും ഇതോടൊപ്പം ഒരുക്കി. സൈക്കിളുകളുടെ വിതരണോദ്ഘാടനം സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നിയമസഭ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ നിര്‍വഹിച്ചു.
ഉപേക്ഷിച്ച സൈക്കിളുകൾ ഉപയോഗ യോഗ്യമാക്കി കുട്ടിപ്പോലീസ്
07:56 AM Jun 04, 2023 | Deepika.com