നെടുമ്പാശേരി : ചെങ്ങമനാട് പഞ്ചായത്തിലെ 14-ാം വാർഡിൽ അനധികൃതമായി സംഭരിച്ച ആശുപത്രി മാലിന്യങ്ങളും വ്യവസായശാലകളിലെ രാസമാലിന്യങ്ങളടക്കം നാട്ടുകാർക്ക് ദുരിതമാകുംവിധം കത്തിച്ച വ്യക്തിക്കെതിരേ ചെങ്ങമനാട് പഞ്ചായത്ത് നടപടി സ്വീകരിച്ചു. മാലിന്യം തള്ളിയ ഏജൻസിയെ കണ്ടെത്തി 25,000രൂപ പിഴ അടപ്പിക്കുകയും അലക്ഷ്യമായി തള്ളിയ മാലിന്യം നിക്ഷേപിച്ചവരെ കൊണ്ട് അത് കോരി മാറ്റിക്കുകയും ചെയ്തു.മാലിന്യം സംഭരിച്ച സ്ഥലത്തിന്റെ ഉടമയായ പുറയാർ സ്വദേശി ജലീലിനും പഞ്ചായത്ത് നോട്ടീസ് നൽകും.
വെള്ളിയാഴ്ച രാത്രിയോടെയാണ് മലപോലെ സംഭരിച്ച മാലിന്യം നാട്ടുകാർക്ക് ദുരിതമാകും വിധം അലക്ഷ്യമായി കത്തിച്ചത്. പരിസരമാകെ പുക പടർന്ന് സമീപവാസികളായ വയോധികർ, കുട്ടികൾ, രോഗികളടക്കം ദുരിതത്തിലാവുകയായിരുന്നു.
രോഷാകുലരായ നാട്ടുകാർ പ്രതിഷേധവുമായെത്തി. തുടർന്ന് രാത്രിയിൽ അഗ്നിരക്ഷാ സേനയും പോലീസും നാട്ടുകാരും ചേർന്നാണ് തീ കെടുത്തിയത്. പരാതിയെത്തുടർന്ന് ശനിയാഴ്ച രാവിലെ ഹെൽത്ത് ഇൻസ്പെക്ടർ പി.ഇ. അനീസ, പഞ്ചായത്ത് ക്ലർക്ക് പി.ജെ.ജോഷി, വാർഡ് മെന്പർ ടി.വി.സുധീഷ് തുടങ്ങിയവർ സ്ഥലത്തെത്തി നിജസ്ഥിതി കണ്ടെത്തിയതോടെ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിച്ചു.
പുറയാർ പ്രദേശത്ത് ഇതിന് മുമ്പും ഇത്തരത്തിൽ വ്യാപകമായി മാലിന്യം തള്ളാറുള്ളതായും, നിരവധി തവണ പഞ്ചായത്തധികാരികൾ അടക്കമുള്ളവർക്ക് നാട്ടുകാർ പരാതി നൽകിയിട്ടുമുണ്ട്.
ദേശത്ത് രാസമാലിന്യം കത്തിച്ചതായി പരാതി: 25,000 രൂപ പിഴ ഈടാക്കി
07:22 AM Jun 04, 2023 | Deepika.com