അന്തിക്കാട്: കാമുകിയുടെ ദേഹത്തു തിളച്ചവെള്ളമൊഴിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ചാഴൂർ പാറക്കുളം കൊട്ടേക്കാട്ടിൽ പ്രവീഷ് (36) എന്ന കുതിര പ്രവി ആണ് അന്തിക്കാടു പോലീസിന്റെ പിടിയിലായത്. ഇയാൾക്കെതിരേ വധശ്രമത്തിനു കേസെടുത്തു.
പെയിന്റിംഗ് ജോലിക്കാരനായ പ്രവീഷിനു ഭാര്യയും മൂന്നുമക്കളുമുണ്ട്. വിധവയും കുഞ്ഞിന്റെ അമ്മയുമായ മതിലകം സ്വദേശിയായ കാമുകിയെ രണ്ടാഴ്ചമുന്പു പ്രവീഷ് വീട്ടിൽകൊണ്ടുവന്നു താമസിപ്പിച്ചിരുന്നു. ഇരുവരുംതമ്മിൽ കഴിഞ്ഞ ദിവസമുണ്ടായ തർക്കത്തിനിടെ പ്രതി വടിവാളിന്റെ കൈപ്പിടികൊണ്ടു കാമുകിയുടെ തലയിലും കൈയ്ക്കും വയറ്റത്തും അടിച്ച് അവശനിലയിലാക്കി. തുടർന്ന് അടുക്കളയിൽനിന്നു തിളച്ചവെള്ളമെടുത്തു ശരീരത്തിൽ ഒഴിക്കുകയായിരുന്നു. ശരീരമാകെ പൊള്ളി നിലവിളിച്ചു അയൽവീട്ടിലേക്ക് ഒടിയെത്തിയ യുവതിയെ നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് അന്തിക്കാടു പോലീസാണ് ആംബുലൻസിൽ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്. 18 ശതമാനം പൊള്ളലുണ്ട്. സ്റ്റേഷൻ റൗഡി കൂടിയായ പ്രതിക്കെതിരെ അന്തിക്കാട് സ്റ്റേഷനിൽ നാലു കേസുകളുണ്ടെന്നു പോലീസ് പറഞ്ഞു.
വേറൊരാളുമായി അവിഹിതം ആരോപിച്ചാണ് പ്രതിയായ കാമുകൻ തന്നെ അപായപ്പെടുത്താൻ ശ്രമിച്ചതെന്ന് യുവതി പൊലിസിന് മൊഴി നൽകി. അന്തിക്കാട് എസ്എച്ച്ഒ പി.കെ. ദാസ്, എസ്ഐ സി. ഐശ്വര്യ, സിപിഒമാരായ അനു, കമൽ കൃഷ്ണ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
തിളച്ചവെള്ളമൊഴിച്ച് കാമുകിയെ കൊല്ലാന്‍ ശ്രമം: യുവാവ് പിടിയില്‍
07:07 AM Jun 04, 2023 | Deepika.com