കട്ടപ്പന: കാഞ്ചിയാറ്റിൽ ഭാര്യയെ കൊന്ന് കട്ടിലിനടിയിൽ ഒളിപ്പിച്ച കേസിൽ കുറ്റപത്രം ഉടൻ കോടതിയിൽ സമർപ്പിക്കും. പ്രതിയായ ഭർത്താവ് ബിജേഷ് ബെന്നി(28)ക്കെതിരേയുള്ള എല്ലാ തെളിവുകളും ശേഖരിച്ചാണ് കേസിൽ കുറ്റപത്രം സമർപ്പിക്കാൻ അന്വേഷണസംഘം ഒരുങ്ങുന്നത്.
കഴിഞ്ഞ മാർച്ച് 21ന് വൈകുന്നേരമാണ് പീരുമേട് പാമ്പനാർ സ്വദേശികളായ ദമ്പതികളുടെ മകൾ അനുമോൾ എന്ന വത്സമ്മ(27)യെ ഭർത്താവ് ബിജേഷ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. ബിജേഷിന്റെ കാഞ്ചിയാർ പേഴുംകണ്ടത്തെ വീട്ടിൽവച്ചായിരുന്നു അരുംകൊല നടത്തിയത്.കൊലപാതകത്തിന ുശേഷം മൃതദേഹം പുതപ്പിൽ പൊതിഞ്ഞ് രണ്ടു ദിവസത്തോളം കട്ടിലിനടിയിൽ ഒളിപ്പിച്ചശേഷം ബിജേഷ് കടന്നുകളയുകയായിരുന്നു. തുടർന്ന് ഒരാഴ്ചത്തെ അന്വേഷണത്തിനൊടുവിൽ കുമളി വനമേഖലയിൽനിന്നു പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ആക്രമണത്തിനിടയിൽ അനുമോളെ നിലത്ത് തള്ളിയിട്ടപ്പോൾ തലയ്ക്കേറ്റ ഗുരുതര പരിക്കും മരണകാരണമായതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഉണ്ട്. കുടുംബപ്രശ്നവും സാമ്പത്തിക തർക്കവുമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് പ്രതി പോലീസിന് നൽകിയ മൊഴി.
പ്രതിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ശാസ്ത്രീയ തെളിവുകളടക്കം ശേഖരിച്ചാണ് അന്വേഷണ ഉദ്യോഗസ്ഥർ കോടതിയിൽ കുറ്റപത്രം നൽകുവാൻ ഒരുങ്ങുന്നത്.
കൊലപാതകം നടന്ന വീട്ടിൽനിന്നും മൃതദേഹത്തിൽനിന്നും ഉൾപ്പെടെ ലഭിച്ചിട്ടുള്ള വിരലടയാളങ്ങൾ, അനുമോളുടെ സ്വർണം പണയപ്പെടുത്തിയ സ്ഥാപനങ്ങളിൽ നിന്ന് ലഭിച്ച തെളിവുകൾ, പ്രതി ഒളിവിൽ പോയപ്പോഴത്തെ സി സി ടി വി ദൃശ്യങ്ങൾ, ഫോറൻസിക് റിപ്പോർട്ട് തുടങ്ങിയയെല്ലാം പോലീസ് ശേഖരിച്ചിട്ടുണ്ട്. പ്രതി ബിജേഷിനെ സംഭവസ്ഥലത്തും ഒളിവിൽ കഴിഞ്ഞിരുന്ന തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിൽ എത്തിച്ചും തെളിവെടുത്തിരുന്നു.
കൊലപാതകത്തിന ുശേഷം അനുമോളുടെ ബന്ധുക്കളെ അടക്കം തെറ്റിദ്ധരിപ്പിച്ചാണ് പ്രതി മൃതദേഹം കിടപ്പുമുറിയിലെ കട്ടിലിനടിയിൽ സൂക്ഷിച്ചിരുന്നത്.അനുമോളെ കാണാതായെന്നാണു ബിജേഷ് ഇവരെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. കട്ടപ്പന ഡിവൈഎസ്പി വി.എ. നിഷാദ്മോന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
കാഞ്ചിയാറിലെ യുവതിയുടെ കൊലപാതകം: കുറ്റപത്രം ഉടൻ സമർപ്പിക്കും
06:45 AM Jun 04, 2023 | Deepika.com