എരുമേലി: നിർദിഷ്ട ശബരി ഇന്റർനാഷണൽ എയർപോർട്ട് യാഥാർഥ്യമാകുന്നതിന് സ്ഥലം ഏറ്റെടുപ്പ് നടപടികളുടെ പ്രാഥമിക പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ.
ചെറുവള്ളി എസ്റ്റേറ്റും സമീപപ്രദേശങ്ങളും ഉൾപ്പെടെ 2,570 ഏക്കർ സ്ഥലമാണ് നിർദിഷ്ട എയർപോർട്ടിനായി ഏറ്റെടുക്കുന്നത്. ലാൻഡ് അക്കസിഷൻ റിഹാബിലിറ്റേഷൻ ആൻഡ് റീസെറ്റിൽമെന്റ് ആക്ട് 2013 സെക്ഷൻ 4(1)പ്രകാരമുള്ള നോട്ടിഫിക്കേഷൻ ഇതിനായി പുറപ്പെടുവിച്ചു. അതിൻപ്രകാരം സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് എന്ന ഏജൻസി സാമൂഹ്യാഘാത പഠനം നടത്തി മേയ് 12ന് കരട് പഠന റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
ഈ റിപ്പോർട്ട് പ്രകാരം സ്ഥലം ഏറ്റെടുപ്പ് ബാധിക്കുന്ന മുന്നൂറിലധികം ആളുകളെ കേൾക്കുന്നതിനു വേണ്ടി 12ന് എരുമേലി റോട്ടറി ഹാളിലും 13ന് മുക്കട കമ്യൂണിറ്റി ഹാളിലും പബ്ലിക് ഹിയറിംഗ് മേൽ ഏജൻസി നടത്തും. ജനങ്ങളുടെ ഭാഗംകൂടി കേട്ടതിനു ശേഷം അന്തിമ റിപ്പോർട്ട് സമർപ്പിക്കും. തുടർന്ന് പുനരധിവാസ പാക്കേജ് അടക്കം ശിപാർശ ചെയ്യുന്നതിന് സോഷ്യോളജിസ്റ്റുകൾ, റീഹാബിലിറ്റേഷൻ എക്സ്പേർട്ട്സ്, ജനപ്രതിനിധികൾ, സാങ്കേതിക വിദഗ്ധർ തുടങ്ങിയവർ ഉൾപ്പെടുന്ന എക്സ്പേർട്ട് കമ്മിറ്റിയെ സർക്കാർ നിയോഗിക്കും. ഈ കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പുനരധിവാസം ഉൾപ്പെടെയുള്ള അനന്തര നടപടികൾ സ്വീകരിക്കുന്നതെന്നും എംഎൽഎ അറിയിച്ചു.
ശബരി എയർപോർട്ട് പ്രാഥമിക പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലേക്ക്
06:26 AM Jun 04, 2023 | Deepika.com