വൈക്കം: എറണാകുളം-കോട്ടയം റൂട്ടിലെ ചെമ്പ് മുറിഞ്ഞപുഴയിലെ പഴയപാലവും പരിസരവും വിനോദസഞ്ചാരികൾക്കും വഴിയാത്രക്കാർക്കും വിശമകേന്ദ്രമാക്കുന്നതിനു ഭൗതിക സാഹചര്യമൊരുക്കണമെന്ന ആവശ്യം ശക്തമാകുന്നു.
കാലപ്പഴക്കവും അനധികൃത മണൽവാരൽ മൂലവും ഗതാഗത യോഗ്യമല്ലാതായി തീർന്ന പഴയ പാലത്തിനു സമാന്തരമായി പുതിയ പാലം തീർത്തതോടെ പഴയപാലവും പരിസരവും ഉപയോഗ ശൂന്യമായി. മുവാറ്റുപുഴയാറിന്റെ കൈവഴിയായ മുറിഞ്ഞപുഴ പാലത്തിനു പടിഞ്ഞാറു ഭാഗത്ത് ഏതാനും മീറ്ററുകൾക്കപ്പുറമാണ് വേമ്പനാട്ട് കായലിൽ സംഗമിക്കുന്നത്. പുഴ-കായൽസൗന്ദര്യം ഒരേസമയം നുകരാൻ കഴിയുന്ന മുറിഞ്ഞ ഇപ്പോൾത്തന്നെ വിനോദ സഞ്ചാരികളുടെ ഇഷ്ട ലൊക്കേഷനാണ്.
തുരുത്തുകളാൽ സമ്പന്നമാണ് ചെമ്പ് പഞ്ചായത്ത്. നാലു വശത്തും വെള്ളത്താൽ ചുറ്റപ്പെട്ട പൂക്കൈത തുരുത്ത്, മുറിഞ്ഞപുഴ പാലത്തിനു തൊട്ട് കിഴക്ക് ഭാഗത്താണ്. 45 കുടുംബങ്ങൾ പാർക്കുന്ന തുരുത്തിലെ ജനജീവിതം വള്ളങ്ങളെ ആശ്രയിച്ചാണ്. മത്സ്യബന്ധനം ഉപജീവനമാക്കിയ കുടുംബങ്ങളാണ് തുരുത്തുകളിൽ അധികവും. ചുണ്ടയിടലും വലയിടീലുമൊക്കെയായി പുഴയിലും കായലിലും ചെറുവഞ്ചികളിൽ പണിയെടുക്കുന്ന മത്സ്യത്തൊഴിലാളികൾ വിനോദ സഞ്ചാരികളുടെ മനസു നിറയ്ക്കുന്ന ഗ്രാമകാഴ്ചയാണ്.
തിരക്കേറിയ വീഥിക്കു സമീപം പുഴക്കാറ്റേറ്റ് ലഘുഭക്ഷണം കഴിച്ച് യാത്ര തുടരാൻ ഇവിടെ ഒരു വിശ്രമകേന്ദ്രമൊരുക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്. വിശ്രമകേന്ദ്രമൊരുക്കിയാൽ കുടുംബശീ വനിതാ സംരംഭകർക്കടക്കം നിരവധി കുടുംബങ്ങൾക്ക് പ്രത്യക്ഷവും പരോക്ഷവുമായി പ്രയോജനപ്പെടും.
വിനോദ സഞ്ചാര വികസനത്തിനും പ്രദേശത്തിന്റെ മുഖച്ഛായ മാറ്റുന്നതിനും മുറിഞ്ഞപുഴയിലെ പുഴയോര വിശ്രമകേന്ദ്രമൊരുക്കുന്നതിനു അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
മുറിഞ്ഞപുഴയിലെ പഴയ പാലത്തിൽ സഞ്ചാരികൾക്ക് വിശ്രമകേന്ദ്രമൊരുക്കണം
06:18 AM Jun 04, 2023 | Deepika.com