പാലാ: വീടുകളുടെയും സ്ഥാപനങ്ങളുടെയും പരിസരത്തെ വെള്ളവും മണ്ണും റോഡിലേക്ക് ഒഴുക്കുന്നതു തടയാൻ നിർദേശം.
താലൂക്കിലെ വിവിധ പഞ്ചായത്തുകളിലുള്‍പ്പെടുന്ന പിഡബ്ല്യുഡി റോഡുകളിലേക്ക് മണ്ണും വെള്ളവും ഒഴുകിയെത്തുന്നതു തടയാൻ റോഡ് സെഡില്‍ കെട്ടിടം നിര്‍മിക്കുന്നവര്‍ റോഡിലേക്കുള്ള ഭാഗത്ത് സ്ലാബ് ഇട്ടോ ഗ്രില്‍ സ്ഥാപിച്ചോ ഓട നിര്‍മിക്കണമെന്നാണ് നിർദേശം. ഇന്നലെ ചേര്‍ന്ന താലൂക്ക് വികസനസമിതിയുടേതാണ് നിർദേശം. പുതിയ കെട്ടിട നിര്‍മാണത്തിനു പെര്‍മിറ്റ് നല്കുമ്പോള് പഞ്ചായത്തുകള്‍ ഈ കാര്യംകൂടി ഉള്‍പ്പെടുത്തണമെന്നും വികസന സമിതിയോഗം പഞ്ചായത്ത് അധികൃതരോടു ആവശ്യപ്പെടും. മറ്റ് റോഡുകള്‍ നിര്‍മിക്കുമ്പോഴും ഇതു ബാധകമാക്കും.
റോഡ് ടാറിംഗ്
ഏറ്റുമാനൂര്‍ - ഹൈവേയില്‍ കൊച്ചിടപ്പാടി, മേരിഗിരി ജംഗ്ഷന്, അമ്പാറ ബാങ്ക്പടി, പനയ്ക്കപ്പാലം, കടവാമുഴി ബൈപാസ് എന്നിവിടങ്ങളിലെ പഴയ റോഡുകള്‍ ടാറിംഗ് നടത്താൻ എസ്റ്റിമേറ്റ് തയാറാക്കും.ഇവ പിഡബ്ല്യുഡി റോഡിന്റെ ആസ്തിയില്‍ ഉള്‍പ്പെടുത്തും. ഈ ഭാഗങ്ങള്‍ പിഡബ്ല്യുഡി നീക്കം ചെയ്തിരുന്നു. താലൂക്ക് സമിതിയംഗം പീറ്റര്‍ പന്തലാനി പരാതി സമര്‍പ്പിച്ചതു പ്രകാരമാണ് താലൂക്ക് സഭ തീരുമാനം.
താലൂക്കിലെ ഫുഡ് ആന്‍ഡ് സേഫ്റ്റി ഓഫീസര്‍മാരും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വിഭാഗവും ലീഗല്‍ മെട്രോളജി വിഭാഗവും അതതു മാസം പരിശോധനകള്‍ നടത്തുന്നതിന്റെ വിവരങ്ങള്‍ എല്ലാ മാസത്തെ യോഗത്തിലും രേഖാമൂലം അറിക്കണമെന്നും നിര്‍ദേശിച്ചു.
സുരക്ഷ പരിശോധിക്കും
പാലാ -രാമപുരം റോഡിന്റെ മുന്‍സിപ്പാലിറ്റിയുടെ ഭാഗം വീതി കൂട്ടി പണിയാൻ ഏറ്റെടുത്തുള്ള സ്ഥലം റവന്യൂ വിഭാഗം ഏറ്റെടുത്തു പിഡബ്ല്യുഡിക്കു കൈമാറണം. കൗണ്‍സിലര്‍ ഷാജു തുരത്തനാണ് ഇതു സംബന്ധിച്ചു പരാതി നൽകിയിരുന്നത്. താലൂക്കിലെ സ്കൂളുകളുടെ കളിസ്ഥലങ്ങളില്‍ മറ്റ് നിര്‍മാണം പാടില്ല. അരുണാപുരത്തു മരിയന്‍ ഹോസ്പിറ്റല്‍ ജംഗ്ഷനില്‍നിന്നുള്ള ബൈപാസ് റോഡില്‍ പാലാ - കോഴാ റോഡിലേക്ക് എത്തുന്നതിന് ഏതാനും മീറ്റര്‍ പുറകിലായി തുടരെ അപകടമുണ്ടാ കുന്നതു പരിശോധിക്കാൻ റോഡ് സുരക്ഷാ കൗണ്‍സിലിനു കത്ത് നല്‍കും. പിഴക് പാലം ഭാഗം, പുലിയന്നൂര്‍ ജംഗ്ഷന് തുടങ്ങി സ്ഥിരമായി അപകടം ഉണ്ടാകുന്ന ഭാഗങ്ങളും പരിശോധിക്കും.
യോഗത്തില്‍ ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോണ്സണ് പുളക്കീല്‍ അധ്യക്ഷത വഹിച്ചു. തഹസില്‍ദാര്‍ കെ.എം. ജോസുകുട്ടി, വികസന സമിതിയംഗങ്ങളായ പീറ്റര്‍ പന്തലാനി, ജോസുകുട്ടി പൂവേലി, ഡോ. തോമസ് കാപ്പന്, ജോര്‍ജ് പുളിക്കാട്, ആന്റണി ഞാവള്ളി, പഞ്ചായത്ത് പ്രസിഡന്റുമാര്‍, കൗണ്‍സിലര്‍ ഷാജു തുരത്തന്, ജോയി കളരിക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മുറ്റത്തെ വെള്ളം വഴിയിലേക്കു വേണ്ട!
06:14 AM Jun 04, 2023 | Deepika.com