കൂട്ടിക്കൽ: രണ്ടു പതിറ്റാണ്ട് മുമ്പു വരെ കൂട്ടിക്കൽ പഞ്ചായത്തിന്റെ മലമടക്കിൽ സജീവമായി പ്രവർത്തിച്ചിരുന്ന പോലീസ് എയ്ഡ് പോസ്റ്റ് വീണ്ടും തുറക്കണമെന്ന് ആവശ്യം. 100 സ്ക്വയർ കിലോമീറ്റർ വരെ വിസ്തൃതമായ മുണ്ടക്കയം പോലീസ് സ്റ്റേഷൻ പരിധിയിൽനിന്നു വാഗമണിന്റെ മലമടക്കുകളിൽ വരെ സേവനം എത്തിക്കുകയെന്ന ലക്ഷ്യത്തോടു കൂടിയായിരുന്നു വർഷങ്ങൾക്കുമുമ്പ് കൂട്ടിക്കൽ എയ്ഡ്പോസ്റ്റ് തുറന്നത്. എന്നാൽ, മുണ്ടക്കയം സ്റ്റേഷനിൽ ഉദ്യോഗസ്ഥരുടെ എണ്ണം കുറഞ്ഞതോടെ പതിറ്റാണ്ടുകൾക്കു മുന്പ് ഈ സേവനം നിലച്ചു.
പോലീസ് അനിവാര്യം
മഴക്കാലത്ത് ഏറ്റവും കൂടുതൽ ദുരന്തം വിതച്ച മേഖലയിലൊന്നാണ് കൂട്ടിക്കൽ. കൂട്ടിക്കൽ പോലീസ് എയ്ഡ് പോസ്റ്റ് പ്രവർത്തന സജ്ജമായിരുന്നെങ്കിൽ ഒരുപക്ഷേ ദുരന്തകാലത്തു വലിയ താങ്ങായി മാറുമായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. കാലവർഷം വരുന്നതോടെ ദുരന്തത്തിന്റെ ഒാർമ കൂട്ടിക്കലിനെ വീണ്ടും വേട്ടയാടിത്തുടങ്ങിയിട്ടുണ്ട്. അടിയന്തര സാഹചര്യമുണ്ടായാൽ ആദ്യം ഓടിയെത്തേണ്ടത് ഫയർഫോഴ്സും പോലീസുമാണ്. കൂട്ടിക്കൽ എയ്ഡ് പോസ്റ്റ് യാഥാർഥ്യമാക്കിയാൽ പഞ്ചായത്തിന്റെ മലയോര മേഖലകളായ മ്ലാക്കര, ഇളങ്കാട് ടോപ്പ്, പ്ലാപ്പള്ളി, ചാത്തൻപ്ലാപ്പള്ളി തുടങ്ങിയ മേഖലകളിലെല്ലാം പോലീസിന്റെ സേവനം വേഗത്തിൽ ലഭ്യമാക്കും.
തന്ത്രപ്രധാന പ്രദേശം
കൂട്ടിക്കൽ, ഏന്തയാർ, ഇളങ്കാട്, കോലാഹലമേട് പ്രദേശങ്ങളിൽ പോലീസിന്റെ സേവനം ലഭിച്ചിരുന്നതു കൂട്ടിക്കൽ എയ്ഡ്പോസ്റ്റിൽനിന്നായിരുന്നു. മുണ്ടക്കയം പോലീസ് സ്റ്റേഷന്റെ അതിർത്തിപ്രദേശമായ കോലാഹലമേട്ടിൽ എത്തണമെങ്കിൽ ഇടുക്കി ജില്ലയിലൂടെ 45 കിലോമീറ്ററിലധികം ചുറ്റി സഞ്ചരിക്കണം. കൂട്ടിക്കൽ എയ്ഡ് പോസ്റ്റിൽനിന്നു ഏന്തയാർ, ഇളങ്കാട് വഴി 25 കിലോമീറ്റർ സഞ്ചരിച്ചാൽ കോലാഹലമേട്ടിൽ എത്തിച്ചേരാൻ സാധിക്കുമായിരുന്നു. വർഷങ്ങൾക്കു മുമ്പു സിമി ക്യാമ്പ് നടന്ന പ്രദേശം കൂടിയാണ് ഇവിടം.
24 മണിക്കൂർ സേവനം
പോലീസ് എയ്ഡ്പോസ്റ്റിൽ നാലു പോലീസുകാരും ഒരു അഡീഷണൽ എസ്ഐയും 24 മണിക്കൂറും സേവനമനുഷ്ഠിച്ചിരുന്നു. പോലീസ് ഉദ്യോഗസ്ഥർക്കു താമസിക്കാനുള്ള ക്വാർട്ടേഴ്സ്, കുറ്റവാളികളെ പാർപ്പിക്കാനുള്ള സെല്ലുമെല്ലാം ഇവിടെ സജ്ജമായിരുന്നു. പിന്നീട് കൂട്ടിക്കൽ, കോരുത്തോട് പഞ്ചായത്തുകളിൽ ഓരോ പോലീസ് സ്റ്റേഷൻ എന്ന ആവശ്യം ഉയരുകയും ഇതിനുള്ള പ്രാരംഭ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. എന്നാൽ, ഇതു മുന്നോട്ടുപോയില്ല. എയ്ഡ് പോസ്റ്റ് കൂടി അടഞ്ഞതോടെ ഉണ്ടായിരുന്ന സേവനംകൂടി നഷ്ടപ്പെട്ടു. ഇപ്പോൾ പോലീസ് എയ്ഡ്പോസ്റ്റും അനുബന്ധ ക്വാർട്ടേഴ്സുകളുമെല്ലാം കാടുകയറി നാശത്തിന്റെ വക്കിലാണ്. കാട്ടുപന്നിയും തെരുവ് നായയും മരപ്പട്ടി അടക്കമുള്ള വന്യജീവികളുടെ കേന്ദ്രമായി ഇവിടം മാറിയതായി നാട്ടുകാർ പരാതിപ്പെടുന്നു.
മഴക്കാലമെത്തി; നെഞ്ചിടിപ്പോടെ കൂട്ടിക്കൽ , പോലീസ് എയ്ഡ് പോസ്റ്റ് തുറക്കണം
06:06 AM Jun 04, 2023 | Deepika.com