മട്ടന്നൂർ: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖാന്തരം ഹജ്ജിന് പുറപ്പെടുന്നവർക്ക് കണ്ണൂർ വിമാനത്താവളത്തിനകത്ത് സജ്ജമാക്കിയ ഹജ്ജ് ക്യാന്പ് ഇന്ന് പ്രവർത്തനം ആരംഭിക്കും. രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 759 പുരുഷൻമാരും 1184 സ്ത്രീകൾ ഉൾപ്പെടെ 1943 പേരാണ് ഇത്തവണ കണ്ണൂർ വിമാനത്താവളം വഴി ഹജ്ജിന് പോകുന്നത്.
മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള 71 യാത്രക്കാരും ഇതിലുൾപ്പെടുന്നും. ഉദ്ഘാടന ചടങ്ങിൽ സ്പീക്കർ എ. എൻ.ഷംസീർ അധ്യക്ഷത വഹിക്കും. മന്ത്രി അഹമ്മദ് ദേവർകോവിൽ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവർ മുഖ്യാതിഥികളാകും. എംപിമാരായ കെ. സുധാകരൻ, ജോൺ ബ്രിട്ടാസ്, ഡോ. വി. ശിവദാസൻ, പി. സന്തോഷ് കുമാർ, എംഎൽഎ മാരായ കെ.കെ ശൈലജ, പി.ടി.എ. റഹീം, മുഹമ്മദ് മുഹ്സിൻ എന്നിവർ വിശിഷ്ടാതിഥികളാകും. കാർഗോ കോംപ്ലക്സിന്റെ മുൻവശത്ത് 1500 പേർക്ക് ഇരിക്കാവുന്ന പന്തലാണ് ഒരുക്കിയത്. ഇന്നു രാവിലെ ഒന്പത് മുതൽ 12 വരെ ഉദ്ഘാടന ചടങ്ങിനെത്തുന്ന പൊതുജനങ്ങൾക്ക് ക്യാന്പ് സന്ദർശിക്കാം. ഇവർക്ക് വിമാനത്താവളത്തിലെ എൻട്രി ഫീസ് ഒഴിവാക്കിയതായി സംഘാടകർ അറിയിച്ചു. പത്രസമ്മേളനത്തിൽ പി.പി.മുഹമ്മദ് റാഫി, പി.ടി.അക്ബർ,സി.കെ.സുബൈർ ഹാജി, അബ്ദുൾ ഗഫൂർ, പി.ശ്രീനാഥ് എന്നിവർ പങ്കെടുത്തു.
കണ്ണൂർ വിമാനത്താവളത്തിൽ ഹജ്ജ് ക്യാന്പ് ഇന്ന് തുടങ്ങും
12:49 AM Jun 03, 2023 | Deepika.com