ഇരിട്ടി: അയ്യൻകുന്ന് ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽ തുടിമരത്ത് കടുവയിറങ്ങി. മാസങ്ങളായി ഇവിടെ കടുവയുടെ സാന്നിധ്യമുണ്ടായിരുന്നതായും കഴിഞ്ഞ് രണ്ടു ദിവസമായി ജനവാസ കേന്ദ്രങ്ങളിലെത്തിയതായും പ്രദേശവാസികൾ പറഞ്ഞു. കഴിഞ്ഞ രണ്ടു ദിവസങ്ങളായി വീടിന് തൊട്ടടുത്തായി കടുവയുടെ ശബ്ദം കേട്ടതായി മഞ്ചാടി കോളനിവാസികൾ പറഞ്ഞു.
വനത്തോട് ചേർന്ന് മഞ്ചാടി കോളനിയിൽ ഏഴു കുടുംബങ്ങളാണ് ഉള്ളത്. കടുവ ഭീഷണിയെ തുടർന്ന് മാസങ്ങളായി ഇവിടെയുള്ളവർ അന്തിയുറങ്ങുന്നത് അല്പമെങ്കിലും അടച്ചുറപ്പുള്ള സീത എന്നവരുടെ വീട്ടിലാണ്. ഈ വീടിനു സമീപം വരെ കടുവ എത്തിയതായാണ് ഇവർ പറയുന്നത്. ഇപ്പോൾ പകൽപോലും വീടിന് പുറത്തിറങ്ങാൻ കഴിയാതെ ഭയത്തിലാണ് കോളനിവാസികൾ.
വഴിയും യാത്ര സൗകര്യങ്ങളും മൊബൈൽ നെറ്റ്വർക്കുകൾ ഒന്നുമില്ലാത്ത കോളനിയിലെ ഏഴു കുടുംബങ്ങൾ ഒറ്റപ്പെട്ട നിലയിലാണ് കഴിയുന്നത്.
വനം വകുപ്പിനെ വിവരമറിയിച്ചതിനെ തുടർന്ന് ബീറ്റ് ഫോറസ്റ്റ് ഓഫീസർ ഷിജിലിന്റെ നേതൃത്വത്തിൽ വാച്ചർമാരായ അഭിജിത്ത്, അജിൽ കുമാർ, ബിനോയ് എന്നിവരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയിരുന്നു. കടുവയുടേതിന് സമാനമായ ശബ്ദം കേട്ടതായി വനംവകുപ്പുദ്യോഗസ്ഥർ പറഞ്ഞു. ഇതേ തുടർന്ന് പ്രദേശത്ത് വനംവകുപ്പുദ്യോഗസ്ഥർ ക്യാന്പ് ചെയ്യുന്നുണ്ട്. ഏതാനും ദിവസം മുന്പ് വീടിനു സമീപത്ത് കടുവ എത്തിയെന്നും പാട്ട കൊട്ടിയും പടക്കം പൊട്ടിച്ചും ഓടിക്കുകയായിരുന്നുവെന്നു തുടിമരത്തെ ആയിക്കുട്ടൻ പറഞ്ഞു. തന്റെ വീട്ടിലെ പട്ടിയെ ഒരു മാസം മുന്പ് കടുവ കടിച്ചു കൊന്നതായി സമീപപ്രദേശമായ വാളത്തോടിലെ അമ്പാറയിൽ വിജയമ്മ പറഞ്ഞു.
അയ്യൻകുന്ന് തുടിമരത്ത് കടുവ ഇറങ്ങിയതായി പ്രദേശവാസികൾ
12:49 AM Jun 03, 2023 | Deepika.com