എരുമേലി: ടൗണിനു സമീപം ഒഴക്കനാട് വാർഡിലെ കാരിത്തോട് റബർത്തോട്ടത്തിൽ കഴിഞ്ഞ ദിവസം ടാപ്പിംഗ് തൊഴിലാളി ചെരുവിൽ ജോണി പുലിയെ കണ്ടെന്ന സംഭവത്തിൽ പുലി അല്ലെന്ന് ഉറപ്പിച്ച് വനം വകുപ്പ്.
വിദഗ്ധരുടെ സഹായത്തോടെ കാൽപ്പാടുകൾ പരിശോധിച്ചെന്നും കാട്ടുപൂച്ചയുടെ കാൽപ്പാടുകൾ ആണെന്ന് സ്ഥിരീകരണം ലഭിച്ചെന്നും എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ബി.ആർ. ജയൻ അറിയിച്ചു. ഇന്നലെ ഇതേ സ്ഥലത്ത് രാവിലെ പുലിയെ കണ്ടെന്ന് സമീപത്ത് വാടക വീട്ടിൽ താമസിക്കുന്ന മുളയ്ക്കൽ ബെറ്റി പറയുന്നു. ഇക്കാര്യത്തിലും പരിശോധന നടത്തിയെന്നും പുലി അല്ല കാട്ടുപൂച്ചയാണെന്നും വനം വകുപ്പ് അറിയിച്ചു.
കാട്ടുപൂച്ച തന്നെ
പുലിയെ കണ്ടതായി പറയുന്ന ഇരുവരും നിലവിളിച്ചപ്പോൾ ജീവി പിന്തിരിഞ്ഞു പോയെന്നും കാട്ടുപൂച്ച ആണ് ഇങ്ങനെ പിന്തിരിഞ്ഞു പോവുകയെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.
പ്രദേശത്തിന് ഒരു കിലോമീറ്റർ അകലെ പ്ലാച്ചേരി - പൊന്തൻപുഴ വനമേഖലയിലെ കരിമ്പിൻതോട് വനപ്രദേശം ആയതിനാൽ വനത്തിൽനിന്ന് പുലി എത്തിയെന്നായിരുന്നു സംശയം. എന്നാൽ ഈ വനമേഖലയിൽ നിലവിൽ പുലിയുടെ സാന്നിധ്യം ഇല്ലെന്നും അതേസമയം കാട്ടുപൂച്ച, കാട്ടുനായ എന്നിവ ഉണ്ടെന്നും വനം വകുപ്പ് വ്യക്തമാക്കുന്നു. ഒരു തരത്തിലുള്ള ആശങ്കകളും വേണ്ടെന്ന് പറയുകയാണ് എരുമേലി, പ്ലാച്ചേരി, കരിമ്പിൻതോട് ഫോറസ്റ്റ് ഓഫീസുകളിലെ ഉദ്യോഗസ്ഥർ.
ആശങ്കയിൽ
കാരിത്തോട്
എന്നാൽ, കാരിത്തോട് പ്രദേശത്തെ നാട്ടുകാരിൽ ആശങ്ക നിലനിൽക്കുകയാണ്.
കഴിഞ്ഞ ദിവസം രാവിലെ കാരിത്തോട് ഭാഗത്ത് ചെറുവള്ളി എസ്റ്റേറ്റ് റോഡിൽ പഞ്ചപരാശക്തി ക്ഷേത്രത്തിന് സമീപത്ത് നടുവത്തറ ചെറിയാന്റെ റബർത്തോട്ടത്തിൽ ടാപ്പിംഗിനിടെയാണ് നാട്ടുകാരനും തൊഴിലാളിയുമായ ചെരുവിൽ വീട്ടിൽ ജോണി വന്യജീവിയെ കണ്ട് ഭയന്ന് ഓടി രക്ഷപ്പെട്ടത്.
താൻ കണ്ടത് പുലിയെ തന്നെ ആണെന്ന് ആവർത്തിക്കുകയാണ് ടാപ്പിംഗ് തൊഴിലാളിയായ ഈ കർഷകൻ. ഇന്നലെ ഇതേ സ്ഥലത്തിന് സമീപമാണ് രാവിലെ വീട്ടിൽനിന്ന് ഉറക്കമുണർന്ന് മുഖം കഴുകുന്നതിനിടെ പുറത്തേക്ക് നോക്കുമ്പോൾ 50 മീറ്റർ അകലെ പുലി നിൽക്കുന്നത് കണ്ടതെന്ന് വീട്ടമ്മ ബെറ്റി പറയുന്നു. നിലവിളിച്ചു ഓടിയ ബെറ്റി നിലത്തു വീഴുകയും ചെയ്തു. തന്റെ നിലവിളി കേട്ട് ജീവി ഓടിപ്പോയെന്ന് ബെറ്റി പറയുന്നു.
അപകടകാരിയല്ല
കാട്ടുപൂച്ച
കാട്ടുപൂച്ച അപകടകാരിയല്ലെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.
മനുഷ്യരെ ഉപദ്രവിക്കാത്ത ഇവ നാട്ടിലിറങ്ങി ചെറിയ വളർത്തുമൃഗങ്ങളെയാണ് ഭക്ഷണമാക്കാറുള്ളതെന്നും ഉദ്യോഗസ്ഥർ പറയുന്നു.
കാട്ടുപൂച്ചയെ കാട്ടുമാക്കാൻ, കോക്കാൻ, കോക്കാൻപൂച്ച, പാക്കാൻ എന്നും അറിയപ്പെടുന്നുണ്ട്. ഇടതൂർന്ന സസ്യജാലങ്ങളുള്ള ചതുപ്പുകൾ, തണ്ണീർത്തടങ്ങളിൽ ഇത് വസിക്കുന്നു. ഇതിനെ കുറഞ്ഞ ആശങ്കയുള്ള ഇനമായിട്ടാണ് കണക്കാക്കുന്നതെന്ന് വനം വകുപ്പ് പറയുന്നു.
കാരിത്തോട്ടിൽ ഭീതിപരത്തി അജ്ഞാതജീവി
11:47 PM Jun 02, 2023 | Deepika.com