കാഞ്ഞിരപ്പള്ളി: ചേനപ്പാടിയില്‍ വീണ്ടും ഭൂമിക്കടിയില്‍നിന്ന് മുഴക്കവും പ്രകമ്പനവും. ഇന്നലെ പുലര്‍ച്ചെ 4.30 ഓടുകൂടിയാണ് ഭൂമിക്കടിയില്‍നിന്ന് മുഴക്കവും ചെറിയ പ്രകമ്പനവും അനുഭവപ്പെട്ടതെന്ന് പ്രദേശവാസികള്‍ പറയുന്നു.
ചേനപ്പാടിയിലെ സമീപ പ്രദേശങ്ങളിലെല്ലാം മുഴക്കം കേട്ടെന്നാണ് നാട്ടുകാർ പറയുന്നത്. ഇതോടെ ജിയോളജി വിദഗ്ധര്‍ സ്ഥലത്തെത്തി വീണ്ടും പരിശോധന നടത്തിയെങ്കിലും ഭയക്കേണ്ടതായ കാര്യമില്ലെന്നും വിശദമായി പരിശോധന നടത്താനുള്ള സജ്ജീകരണം ഒരുക്കാമെന്നും അധികൃതർ പറഞ്ഞു. ഇന്നലെയുണ്ടായ ശബ്ദം സിസി കാമറയിൽ റിക്കാർഡ് ചെയ്തത് കേൾക്കാൻ സാധിച്ചിട്ടുണ്ട്. ഇത് പരിശോധക സംഘത്തിന് കൈമാറാനിരിക്കുകയാണ്.
കഴിഞ്ഞ തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് ആദ്യം മുഴക്കമുണ്ടായത്. അത് ചെറിയ തോതിലായതിനാൽ ആളുകൾ ശ്രദ്ധിച്ചിരുന്നില്ല. പിന്നീട് രാത്രി 8.45നും ഒന്‍പതിനും ഭൂമിക്കടിയിൽനിന്ന് വലിയ മുഴക്കവും പ്രകമ്പനവുമുണ്ടായതോടെയാണ് പ്രദേശവാസികൾ ഭീതിയിലായത്.
ചൊവ്വാഴ്ച രാവിലെ 8.3നും ചെറിയതോതിൽ മുഴക്കം അനുഭവപ്പെട്ടിരുന്നു. തുടർന്ന് ജിയോളജി വകുപ്പ് അധികൃതരെത്തി പരിശോധന നടത്തിയെങ്കിലും പ്രദേശത്തെ ഭൂമിക്ക് വിള്ളലോ മറ്റ് പ്രശ്നങ്ങളോ കണ്ടെത്താൻ കഴിഞ്ഞില്ല. മുഴക്കം കേട്ട ഭാഗത്ത് പാറക്കൂട്ടമായതിനാലാകാം ഇത്തരമൊരു പ്രതിഭാസമുണ്ടാകാൻ കാരണമെന്നാണ് അധികൃതർ അറിയിച്ചിരുന്നത്. ബുധനാഴ്ച ജിയോളജി വിദഗ്ധര്‍ വീണ്ടുമെത്തി പരിശോധന നടത്തിയിരുന്നു. ഇന്നലെ വീണ്ടും വലിയതോതിലുള്ള മുഴക്കം കേട്ടതോടെ പരിഭ്രാന്തിയിലാണ് പ്രദേശവാസികൾ.
എന്തുകൊണ്ടാണ് ഇങ്ങനെ മുഴക്കം ഉണ്ടാകുന്നതെന്ന് വിശദമായി പഠനം നടത്തണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
ഭൂമിക്കടിയിൽ വീണ്ടും മുഴക്കം
11:47 PM Jun 02, 2023 | Deepika.com