കൂട്ടിക്കൽ: 2021 ഒക്ടോബർ 16നുണ്ടായ മഹാപ്രളയത്തിൽ ദുരന്തം വിതച്ച കൂട്ടിക്കൽ മേഖല തിരിച്ചുവരവിന്റെ പാതയിലാണ്. സർക്കാരിന്റെയും വിവിധ സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ കൂട്ടിക്കൽ പഞ്ചായത്തിനെ സാധാരണ നിലയിലേക്ക് എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. എന്നാൽ തകർന്ന പാലങ്ങൾ, റോഡുകൾ, കൃഷിയിടങ്ങൾ എന്നിവയുടെയെല്ലാം വേഗത്തിലുള്ള വീണ്ടെടുപ്പാണ് മേഖലയിൽനിന്ന് ഉയരുന്ന പ്രധാന ആവശ്യങ്ങൾ.
പ്രളയം തകർത്തെറിഞ്ഞ കൂട്ടിക്കലിന്റെ സമഗ്ര പുരോഗതിക്കായി പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണം. റോഡുകളും പാലങ്ങളുമെല്ലാം യുദ്ധകാലാടിസ്ഥാനത്തിൽ പൂർവസ്ഥിതിയിൽ എത്തിക്കണം. ഒപ്പം കാർഷിക മേഖലയുടെയും വ്യാപാര മേഖലയുടെയും പുരോഗതിക്ക് പ്രത്യേക കൂട്ടിക്കൽ പാക്കേജ് വേണമെന്നതു രാഷ്ട്രീയത്തിന് അതീതമായി ഉയർന്നുവരുന്ന ആവശ്യമാണ്.
ജിജോ കാരക്കാട്ട്
(കോൺഗ്രസ് കൂട്ടിക്കൽ മണ്ഡലം
പ്രസിഡന്റ്)
പ്രളയത്തിൽ തകർന്ന ബസ് കാത്തിരിപ്പുകേന്ദ്രങ്ങൾ പുനഃസ്ഥാപിക്കാൻ അടിയന്തര നടപടി വേണം. കൂട്ടിക്കൽ ചപ്പാത്ത് ജംഗ്ഷനിലും ഏന്തയാർ സെന്റ് മേരീസ് പള്ളിക്ക് സമീപത്തുമുള്ള ബസ് കാത്തിരിപ്പുകേന്ദ്രമടക്കം നിരവധി വെയ്റ്റിംഗ് ഷെഡുകൾ പ്രളയത്തിൽ തകർന്നിരുന്നു. ഇവ പുനഃസ്ഥാപിക്കാൻ അടിയന്തര നടപടി വേണം. സ്കൂൾ തുറന്നതോടെ വിദ്യാർഥികൾ അടക്കമുള്ള യാത്രക്കാർ മഴയും വെയിലുമേറ്റ് ബസ് കാത്തുനിൽക്കേണ്ട സാഹചര്യമാണ്.
ആൻസി അഗസ്റ്റിൻ (ബിഐസി വായനശാല, ഭരണസമിതി അംഗം)
പ്രളയത്തിൽ കൂട്ടിക്കലിലെ വ്യാപാര മേഖലയ്ക്ക് വലിയ നഷ്ടമാണുണ്ടായത്. ഇതുവരെ സർക്കാരിന്റെ ഭാഗത്തുനിന്നും നഷ്ടപരിഹാരം വ്യാപാരികൾക്ക് ലഭിച്ചിട്ടില്ല. പ്രളയം ദുരന്തം വിതച്ചതോടെ മലയോരമേഖലയിൽ നിന്നടക്കം നിരവധി ആളുകൾ പ്രദേശം ഉപേക്ഷിച്ചുപോകുന്ന സാഹചര്യമുണ്ടായി. ഇതോടെ മേഖലയിലെ കച്ചവടത്തിൽ വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്. പ്രളയത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്ക് നഷ്ടപരിഹാരം നൽകുവാൻ അടിയന്തരമായി സർക്കാർ തയാറാകണം.
ഷിബു ജോസഫ്
(വ്യാപാരി വ്യവസായി
ഏകോപനസമിതി
കൂട്ടിക്കൽ യൂണിറ്റ് പ്രസിഡന്റ്)
പ്രളയം ദുരിതംവിതച്ച കൂട്ടിക്കലിനും പറയാനുണ്ട്...
10:39 PM Jun 02, 2023 | Deepika.com